കൽപറ്റ: ടെലഗ്രാം വഴി നഗ്ന വീഡിയോ കോൾ ചെയ്ത ശേഷം ഭീഷണിപ്പെടുത്തി യുവാവിന്റെ കയ്യിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയായ യുവതി അറസ്റ്റിൽ. വയനാട് ബത്തേരി സ്വദേശിയായ യുവാവാണ് കബളിപ്പിക്കപ്പെട്ടത്. യുവാവിന്റെ പരാതിയിൽ കേസെടുത്ത വയനാട് സൈബർ പൊലീസ് ജയ്പുരിൽ ചെന്നാണ് പ്രതിയെ പിടികൂടിയത്.

രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28) യാണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ സുരേഷ് ബാബുവും സംഘവും ജയ്പുരിലെത്തി പെൺകുട്ടിയെ പിടികൂടുകയായിരുന്നു. കേരളാ പൊലീസ് രാജസ്ഥാൻ വരെയെത്തിയ ഞെട്ടലിൽ യുവതി ഉടൻ തന്നെ യുവാവിന് തട്ടിയെടുത്ത തുക അയച്ചു നൽകി. 2023 ജൂലൈയിലാണ് യുവാവിനെ കബളിപ്പിച്ച് യുവതി പണം തട്ടിയെടുത്തത്.

തട്ടിപ്പിനിരയായതിനെ തുടർന്ന് യുവാവ് സൈബർ പൊലീസിൽ പരാതി നൽകി. കേസെടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലാകുന്നത്. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ നിന്നും ടെലഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി, ബത്തേരി സ്വദേശിയായ യുവാവിനെ നഗ്ന വീഡിയോകോൾ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം സ്വീകരിച്ചത്.

അപരിചിതരുടെ അക്കൗണ്ടുകളിൽ നിന്നും വരുന്ന റിക്വസ്റ്റുകളും വീഡിയോ കോളുകളും സ്വീകരിക്കുന്നവരാണ് ഇത്തരത്തിൽ തട്ടിപ്പിനിരകളാവുന്നതെന്ന് സൈബർ പൊലീസ് പറഞ്ഞു.