ന്യൂഡൽഹി: അരുണാചൽ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പു സമയക്രമത്തിൽ മാറ്റം. ജൂൺ നാലിന് പകരം വോട്ടെണ്ണൽ ജൂൺ രണ്ടിന് നടക്കും. ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്നലെയാണു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണു തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തീയതിയിൽ മാറ്റം വരുത്തിയത്.

60 നിയമസഭാ മണ്ഡലങ്ങളും 2 ലോക്സഭാ സീറ്റുകളുമുള്ള അരുണാചൽ പ്രദേശിൽ ഏപ്രിൽ 19-നാണ് വോട്ടെടുപ്പ്. സിക്കിമിൽ 32 നിയമസഭാ മണ്ഡലങ്ങളിലേക്കും ഏപ്രിൽ 19-ന് വോട്ടെടുപ്പ് നടക്കും. ആന്ധ്രാപ്രദേശിൽ 175 നിയമസഭാ സീറ്റുകളിലേക്ക് മെയ്‌ 13-നാണ് വോട്ടെടുപ്പ്. ഒഡീഷയിൽ മെയ്‌ 13, 20, 25 ജൂൺ 1 തീയതികളിൽ നാല് ഘട്ടങ്ങളായി നടക്കും.