ന്യൂഡൽഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, ഉത്തരാഖണ്ഡ്, എന്നിവയ്ക്ക് പുറമെ ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരെ മാറ്റാനാണ് നിർദ്ദേശം. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി പൂർത്തീകരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നീക്കം.

പശ്ചിമബംഗാളിലെ ഡിജിപിയെ നീക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഹിമാചൽപ്രദേശിലെയും മിസോറാമിലെയും ജനറൽ അഡ്‌മിനിസ്‌ട്രേറ്റീവ് വകുപ്പ് സെക്രട്ടറിമാരെയും നീക്കി. മിസോറാം, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുടെ ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറിമാരെയാണ് മാറ്റിയത്. മഹാരാഷ്ട്ര ബിഎംസിയിലെ മുൻസിപ്പൽ കമ്മീഷണർ ഇഖ്ബാൽ സിങ് ചാഹലിനെയും അഡീഷണൽ കമ്മീഷർമാരെയും ഡെപ്യൂട്ടി കമ്മീഷണർമാരെയും നീക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ മൂന്ന് വർഷം പൂർത്തിയാക്കുകയോ സ്വന്തം ജില്ലയിൽ ഉള്ളവരോ ആയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും കമ്മീഷൻ എല്ലാ സംസ്ഥാന സർക്കാരുകളോടും നിർദ്ദേശിച്ചിട്ടുണ്ട്.