- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻസിപി ശരദ് പവാർ പക്ഷത്തിന് ചിഹ്നം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: എൻസിപി ശരദ് പവാർ - അജിത് പവാർ വിഭാഗങ്ങൾക്ക് ചിഹ്നം അനുവദിച്ച് സുപ്രീം കോടതി. കാഹളം മുഴക്കുന്ന മനുഷ്യൻ ആണ് ശരദ് പവാർ വിഭാഗത്തിന് താൽക്കാലികമായി അനുവദിച്ച ചിഹ്നം. എൻസിപി അജിത് പവാർ പക്ഷത്തിന് ഘടികാര ചിഹ്നവും താൽക്കാലികമായി ഉപയോഗിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കേസിൽ കോടതി തീരുമാനം വരും വരെയായിരിക്കും ഇടക്കാല ഉത്തരവ് തുടരുക. ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ താൽക്കാലിക ഉത്തരവ്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ എൻസിപി-സരദ് ചന്ദ്ര പവാർ എന്ന പേര് ഉപയോഗിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശം ഉണ്ടായിരുന്നു.
ഒരാഴ്ചയ്ക്കകം ചിഹ്നം അനുവദിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശവും നൽകിയിരുന്നു. തുടർന്ന് കാഹളം മുഴക്കുന്ന മനുഷ്യൻ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുകയായിരുന്നു. ഇക്കാര്യം കമ്മീഷൻ സുപ്രീം കോടതിയെയും അറിയിച്ചു. തുടർന്നാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. എൻസിപിയിലെ പിളർപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിൽ അജിത് പവാർ വിഭാഗത്തെ യഥാർത്ഥ എൻ സി പി യായി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് എൻസിപി ശരദ് പവാർ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടെ നിലവിലെ എൻസിപിയെന്ന പാർട്ടി പേരും ചിഹ്നവും ഉൾപ്പെടെ ശരദ് പവാർ വിഭാഗത്തിന് നഷ്ടമായിരുന്നു. എൻസിപി എന്ന പേരും ചിഹ്നവും അജിത് പവാർ പക്ഷത്തിനായിരിക്കും ഇനി ഉപയോഗിക്കാനാകുക. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും അംഗീകരിക്കാനാകില്ലെന്നുമാണ് ശരദ് പവാർ വിഭാഗം വ്യക്തമാക്കിയിരുന്നത്.