ദിസ്പുർ: അസമിലെ രാജ്യാന്തര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ഐഎസ് ഭീകരർ പിടിയിലായി. ഇന്ത്യയിലെ ഐഎസ്‌ഐഎസിന്റെ തലവൻ ഉൾപ്പെടെയാണ് അറസ്റ്റിലായത്. ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലേക്കു കടക്കാൻ ശ്രമിക്കവെ അസമിലെ ധുബ്രി സെക്ടറിൽ വച്ചാണ് ഇവരെ എസ്ടിഎഫ് സംഘം പിടികൂടിയത്.

എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികൾ ഇവരെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. ഹരീഷ് അജ്മൽ ഫാറൂഖി, അനുരാഗ് സിങ് (റെഹാൻ) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അസം പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും എൻഐഎയ്ക്ക് കൈമാറുമെന്ന് അസം പൊലീസ് അറിയിച്ചു.
ഫറൂഖി ഉത്തരാഖണ്ഡ് സ്വദേശിയാണ്. അനുരാഗ് ഹരിയാനയിലെ പാനിപത്ത് സ്വദേശിയും.

ഇസ്ലാമിലേക്കു മതംമാറിയ അനുരാഗിന്റെ ഭാര്യ ബംഗ്ലാദേശിയാണ്. ഇന്ത്യയിൽനിന്ന് യുവാക്കളെ തീവ്രവാദ പ്രവർത്തനത്തിനായി റിക്രൂട്ട് ചെയ്തും സാമ്പത്തിക പിന്തുണ ഉറപ്പാക്കിയും രാജ്യത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഇരുവരും നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.