- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതിയിൽ ക്ഷമാപണം നടത്തി പതഞ്ജലി
ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ക്ഷമാപണം നടത്തി പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണ. കേസിൽ രണ്ട് ദിവസം മുൻപ് വാദംകേട്ടപ്പോൾ പതഞ്ജലി എംഡിയോടും സഹസ്ഥാപകൻ ബാബാ രാംദേവിനോടും നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് മാപ്പു പറച്ചിൽ.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകില്ലെന്ന് ഉറപ്പുനൽകിയ ശേഷവും ഇത് തുടർന്ന പതഞ്ജലി ആയുർവേദയ്ക്കെതിരെ സുപ്രീംകോടതി നേരത്തെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണണൻ തുടങ്ങിയവർക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിന് മറുപടി നൽകാത്തതിനാലാണ് ഇരുവരോടും നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയത്. ജസ്റ്റിസുമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
'നിയമവാഴ്ചയോട് വലിയ ബഹുമാനമുണ്ട്. പൂർണ്ണ മനസ്സോടെ ക്ഷാപണം നടത്തുന്നു. ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്ന് കമ്പനി ഉറപ്പാക്കും', ആചാര്യ ബാലകൃഷ്ണ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. പതഞ്ജലിയുടെ ആയുർവേദ ഉൽപ്പന്നങ്ങൾ കഴിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ ഈ രാജ്യത്തെ പൗരന്മാരെ ഉദ്‌ബോധിപ്പിക്കുക മാത്രമാണ് കമ്പനിയുടെ ഉദ്ദേശ്യമെന്നും ബാലകൃഷ്ണ വ്യക്തമാക്കി.
ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷണബിൾ അഡ്വർടൈസ്‌മെന്റ്) നിയമത്തിലെ വ്യവസ്ഥകൾ കാലഹരണപ്പെട്ടതാണെന്നും പതഞ്ജലിയുടെ കൈവശം ഇപ്പോൾ ക്ലിനിക്കൽ ഗവേഷണത്തിനൊപ്പം തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ വിവരങ്ങളും ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.