ബംഗളൂരു: കർണാടകയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് പിന്നാലെ 5.85 കോടി രൂപയും 21.48 കോടി രൂപയുടെ മദ്യവും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബുധനാഴ്ച കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ ആണ് പ്രസ്താവനയിലൂടെ ഇക്കാര്യങ്ങൾ അറിയിച്ചത്.

'മാർച്ച് 16നാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. 21.48 കോടി രൂപ വില മതിക്കുന്ന 6.84 ലക്ഷം ലിറ്റർ മദ്യവും 15 ലക്ഷം രൂപ വില വരുന്ന 24.3 കിലോഗ്രാം മയക്കുമരുന്ന് വസ്തുക്കളും 27 കോടിയിലധികം വിലമതിക്കുന്ന ലോഹങ്ങളുമാണ് ഫ്ളൈയിങ് സ്‌ക്വാഡും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും പൊലീസ് സംഘങ്ങളും ചേർന്ന് പിടികൂടിയത്.

ബീജാപൂർ പാർലമെന്റ് മണ്ഡലത്തിലും വിജയപുര ജില്ലയിൽ നിന്നുമായി 2,93,50,000 രൂപയാണ് സൈബർ ഇക്കണോമിക് ആൻഡ് നാർക്കോട്ടിക്സ് സംഘം പിടിച്ചെടുത്തത്. ബെല്ലാരി പാർലമെന്റ് മണ്ഡലത്തിലെ സിരഗുപ്പ താലൂക്കിൽ നിന്ന് 32,92,500 രൂപയും കൊപ്പൽ പാർലമെന്റ് മണ്ഡലത്തിലെ ബന്നിക്കൊപ്പ ചെക്ക്പോസ്റ്റിൽ നിന്ന് 50,00,000 രൂപയുമാണ് പിടികൂടിയതായി ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

രേഖകളില്ലാത്ത പണം, അനധികൃത മദ്യം, മയക്കുമരുന്ന് തുടങ്ങിയവ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 205 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50,000 ഓളം ആയുധങ്ങളും പിടിച്ചെടുത്തു. എട്ട് ആയുധ ലൈസൻസുകൾ റദ്ദാക്കി. വിവിധ സംഭവങ്ങളിലായി 2,725 പേരെ പിടികൂടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 26നും മെയ് ഏഴിനുമാണ് കർണാടകയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.