തിംഫു: ഭൂട്ടാനിലെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിൽ നിന്ന് പ്രധാനമന്ത്രി ബഹുമതി ഏറ്റുവാങ്ങി. ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി ഇന്ത്യ - ഭൂട്ടാൻ ബന്ധത്തിന്റെ വളർച്ചയ്ക്കു വഹിച്ച പങ്കും ഭൂട്ടാൻ രാഷ്ട്രത്തിനും ജനങ്ങൾക്കും നൽകിയ മികച്ച സംഭാവനകളും പരിഗണിച്ചാണ് ബഹുമതി സമ്മാനിച്ചത്.

ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിക്കുന്ന ഭൂട്ടാൻ പൗരനല്ലാത്ത ആദ്യ വ്യക്തിയായിരിക്കുകയാണ് നരേന്ദ്ര മോദി. 2021 ഡിസംബർ 17 ന് നടന്ന ഭൂട്ടാന്റെ 114-ാമത് ദേശീയ ദിനാഘോഷ വേളയിൽ പ്രഖ്യാപിച്ച പുരസ്‌കാരം വെള്ളിയാഴ്ച തന്റെ ദ്വിദിന ഭൂട്ടാൻ സന്ദർശനത്തിനിടെ അദ്ദേഹം ഏറ്റുവാങ്ങി. ബഹുമതി 140 കോടി ഇന്ത്യക്കാർക്ക് സമർപ്പിക്കുന്നതായി പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

തലസ്ഥാനമായ തിംഫുവിൽ വച്ച് ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യേൽ വാങ്ചുകുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പുരസ്‌കാര ദാനം. ഇതിന് മുൻപ് നാല് പേർക്ക് മാത്രമാണ് ഓർഡർ ഓഫ് ദ ഡ്രൂക്ക് ഗ്യാൽപോ നൽകി ഭൂട്ടാൻ ആദരിച്ചിട്ടുള്ളത്.

2014ൽ മോദി അധികാരത്തിലെത്തിയതിന് ശേഷം മോദിയുടെ മൂന്നാമത്തെ ഭൂട്ടാൻ സന്ദർശനമാണിത്. ഇന്ത്യ-ഭൂട്ടാൻ ബന്ധം വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചതിനും ഭൂട്ടാനും അവിടുത്തെ ജനതയ്ക്കും നൽകിയ വിശിഷ്ട സേവനത്തിനുമുള്ള അംഗീകാരമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുരസ്‌കാരം നൽകിയതെന്ന് ഭൂട്ടാൻ അറിയിച്ചു.

2021 ഡിസംബർ 17ന് ഭൂട്ടാന്റെ 114-ാം ദേശീയദിന ആഘോഷത്തിനിടെയായിരുന്നു രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരം നരേന്ദ്ര മോദിക്ക് നൽകുമെന്ന പ്രഖ്യാപനം രാജാവ് ജിഗ്മെ ഖേസർ നംഗ്യേൽ നടത്തിയത്.