ന്യൂഡൽഹി: മുൻ എംപിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മഹുവ മൊയ്ത്രയുടെ വസതികളിലും സ്ഥലങ്ങളിലും സിബിഐ പരിശോധന. മഹുവയുടെ ഡൽഹിയിലെയും കൊൽക്കത്തിയിലെയും വസതികളിൽ ഉൾപ്പെടെയാണ് സിബിഐ റെയ്ഡ് നടത്തുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ സ്ഥാനാർത്ഥിയാണ് മഹുവ. ലോക്‌സഭയിൽ ചോദ്യമുന്നയിക്കാൻ പണം വാങ്ങിയെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ സിബിഐക്ക് ലോക്പാൽ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് സിബിഐ മഹുവയ്‌ക്കെതിരെ എഫ്‌ഐആറും രജിസ്റ്റർ ചെയ്തു. ഇതിനുപിന്നാലെയാണ് പരിശോധന.

മഹുവയുടെ മുൻ സുഹൃത്ത് ജയ് അനന്ദ് ദെഹ്ദ്രായിയുടെ ആരോപണങ്ങൾ അടിസ്ഥാനമാക്കി മഹുവക്കെതിരെ ബിജെപി. എംപി. നിഷികാന്ത് ദുബെയാണ് ലോക്പാലിന് പരാതി നൽകിയത്. സഭയിൽ ചോദ്യമുന്നയിക്കാൻ പണം വാങ്ങിയതായി ആരോപണം ഉയർന്നതിനെ തുടർന്ന് 2023 ഡിസംബറിൽ മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. എത്തിക്സ് പാനലിന്റെ ശുപാർശയെത്തുടർന്നായിരുന്നു നടപടി.