- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹക്ഷണക്കത്തിൽ മോദിക്ക് വോട്ടഭ്യർഥന നടത്തി തെലങ്കാന സ്വദേശി
ഹൈദരാബാദ്: മകന്റെ വിവാഹ ക്ഷണക്കത്തിൽ മോദിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് തെലങ്കാന സ്വദേശി നന്ദികാന്തി നർസിംലു. അതിഥികൾ വിവാഹ സമ്മാനമൊന്നും കൊണ്ടുവരേണ്ടെന്നും മോദിക്കു വോട്ട് നൽകിയാൽ മതിയെന്നും അതാണ് ഏറ്റവും നല്ല വിവാഹസമ്മാനമെന്നുമാണു വിവാഹക്ഷണക്കത്തിൽ അച്ചടിച്ചിരിക്കുന്നത്. മോദിയുടെ ചിത്രത്തിനൊപ്പമാണു വോട്ടഭ്യർഥന.
മോദിയോടുള്ള സ്‌നേഹമാണു മകന്റെ വിവാഹ ക്ഷണക്കത്തിൽ കാണുന്നതെന്ന് നർസിംലു പറയുന്നു. ഇക്കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ എല്ലാവർക്കും ആശയം ഇഷ്ടമായെന്നും തീരുമാനമായി മുന്നോട്ടുപോകാൻ എല്ലാവരും പ്രോത്സാഹിപ്പിച്ചെന്നും നന്ദികാന്തി പറഞ്ഞു. ഏപ്രിൽ നാലിനാണു നന്ദികാന്തിയുടെ മകൻ സായ് കുമാറിന്റെ വിവാഹം. മഹിമ റാണിയാണു വധു. കെട്ടിട നിർമ്മാണത്തിനാവശ്യമായ തടി ഉരുപ്പിടികളുടെ വിതരണക്കാരനാണു നന്ദികാന്തി.
വിവാഹ ക്ഷണക്കത്തിൽ വോട്ടഭ്യർഥന നടത്തുന്ന ആദ്യ വ്യക്തിയല്ല നന്ദികാന്തി. 2019ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഈ ട്രെൻഡ് ആദ്യം കണ്ടത്. അന്നും മോദി ആരാധകർ വിവാഹ സമ്മാനങ്ങൾക്കു പകരം മോദിക്ക് വോട്ടു നൽകണമെന്നു ക്ഷണക്കത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. ഉത്തരാഖണ്ഡിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് ഇത്തരത്തിൽ വിവാഹക്ഷണക്കത്ത് തയാറാക്കിയ ഒരാൾക്കു തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയയ്ക്കുകയും ചെയ്തു.