മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭാ മുൻ സ്പീക്കറുമായ ശിവരാജ് പാട്ടീലിന്റെ മകന്റെ ഭാര്യ അർച്ചന പാട്ടീൽ ചകുർകർ ബിജെപിയിൽ ചേർന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബിജെപി. അധ്യക്ഷൻ ചന്ദ്രശേഖർ ബവാൻകുലെ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അർച്ചന ബിജെപി. അംഗത്വം സ്വീകരിച്ചത്. ഉദ്ഗിറിലെ ലൈഫ്‌കെയർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ ചെയർപേഴ്‌സൺ കൂടിയാണ് അർച്ചന. ഇവരുടെ ഭർത്താവ് ശൈലേഷ് പാട്ടീൽ ചകുർകർ മഹാരാഷ്ട്ര കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.

രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കാനാണ് ബിജെപിയിൽ ചേർന്നതെന്ന് അംഗത്വം സ്വീകരിച്ച ശേഷം അർച്ചന പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാരീശക്തി വന്ദൻ അധിനിയം ഏറെ സ്വാധീനിച്ചു. ലാത്തൂരിൽ ഏറ്റവും താഴെത്തട്ടിൽ പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയ്‌ക്കൊപ്പവും താഴെത്തട്ടിൽ പ്രവർത്തിക്കും. ഒരിക്കലും ഔദ്യോഗികമായി കോൺഗ്രസിന്റെ ഭാഗമായിരുന്നില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രം സ്വാധീനിച്ചതിനാലാണ് പാർട്ടിയിൽ ചേർന്നത്, അവർ കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച ഫഡ്‌നാവിസുമായി അർച്ചന കൂടിക്കാഴ്ച നടത്തിയിരുന്നു. സൗത്ത് മുംബൈയിലെ അദ്ദഹത്തിന്റെ വസതിയായ സാഗറിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്ത് 2004 മുതൽ 2008 വരെ ശിവരാജ് പാട്ടീൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു.

അർച്ചനക്കൊപ്പം ശിവരാജ് പാട്ടീലിന്റെ സഹായിയായിരുന്ന മുൻ മന്ത്രി ബസവരാജ് മുരുംകാറും ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. എന്നാൽ മകളുടെ വിവാഹം കാരണം നീട്ടിവെക്കുകയായിരുന്നു. യു.പി.എ സർക്കാരിൽ 2004 -2008ലാണ് ശിവരാജ് പാട്ടീൽ കേന്ദ്രമന്ത്രിയായിരുന്നത്.