ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു ഭാരത് രത്‌ന നൽകി. അദ്വാനിയുടെ ഡൽഹിയിലെ വസതിയിലെത്തിയാണ് രാഷ്ട്രപതി അദ്ദേഹത്തിന് ഇന്ത്യയടെ പരമോന്നത സിവിലിയൻ ബഹുമതി കൈമാറിയത്. ആരോഗ്യ കാരണങ്ങളാലാണ് വീട്ടിൽ ചടങ്ങ് നടത്തിയത്.

ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കെടുത്തു. മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, ചൗധരി ചരൺ സിങ്, കൃഷി ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ, രണ്ട് തവണ ബീഹാർ മുഖ്യമന്ത്രിയായിരുന്ന കർപ്പൂരി താക്കൂർ എന്നിവരെയും ഭാരത് രത്‌ന പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തിരുന്നു. ശനിയാഴ്ച രാഷ്ട്രപതി ഭവനിൽ വച്ചു നടന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രി ചരൺ സിംഗിന്റെ പുരസ്‌കാരം അദ്ദേഹത്തിന്റെ ചെറുമകൻ ജയന്ത് സിംഗും പി.വി. നരസിംഹറാവുവിന്റെ പുരസ്‌കാരം മകൻ പി.വി. പ്രഭാകർ റാവുവും ഏറ്റുവാങ്ങിയിരുന്നു.

എം.എസ്. സ്വാമിനാഥനു വേണ്ടി മകൾ നിത്യ റാവു പുരസ്‌കാരം ഏറ്റുവാങ്ങി, കർപ്പൂരി ഠാക്കൂറിന്റെ പുരസ്‌കാരം അദ്ദേഹത്തിന്റെ മകൻ രാംനാഥ് ഠാക്കൂറും ഏറ്റുവാങ്ങി.