ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു എൽ കെ അദ്വാനിയുടെ വസതിയിലെത്തിയാണ് പരമോന്നത സിവിലിയൻ പുരസ്‌ക്കാരം സമ്മാനിച്ചത്. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പി വി നരസിംഹ റാവു. എംഎസ് സ്വാമിനാഥൻ, ചൗധരി ചരൺ സിങ്, കർപ്പൂരി താക്കൂർ എന്നിവരുടെ കുടുംബാംഗങ്ങൾ ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഭാരത രത്‌ന ഏറ്റുവാങ്ങിയിരുന്നു.

അനാരോഗ്യം കാരണം ശനിയാഴ്ച രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്വാനിക്ക് പങ്കെടുക്കാനായില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിക്കുമെന്ന രാഷ്ട്രപതിയുടെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ വികസനത്തിനായി അദ്വാനി നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്നും ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

'ഭാരത് രത്ന' ഞാൻ സ്വീകരിക്കുന്നത് അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടിയാണ്. ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് മാത്രമല്ല, എന്റെ ജീവിതത്തിലുടനീളം എന്റെ കഴിവിന്റെ പരമാവധി സേവിക്കാൻ ഞാൻ ശ്രമിച്ച ആദർശങ്ങൾക്കും തത്വങ്ങൾക്കും ഉള്ള ബഹുമതിയാണ് ഇത് ' എന്നാണ് എൽ കെ അദ്വാനി കുറിച്ചത് .