മുംബൈ: ഒരുമിച്ചിരുന്ന് ഐപിഎൽ മാച്ച് കാണുന്നതിനിടെ ആരു ജയിക്കുമെന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ 65കാരനെ തലയ്ക്കടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ കോലാപുരി ജില്ലയിലാണ് സംഭവം. കൊലപാതകത്തിൽ അയൽവാസികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാഗർ സദാശിവ് ഝാൻജ്ഗെ, ബൽവന്ത് മഹാദേവ് ജാൻജ്ഗെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മൂവരും അയൽവാസികളായിരുന്നു. ബന്ദോപന്ത് ടിബിലെ എന്ന വൃദ്ധനെയാണ് മരത്തടി കൊണ്ട് തലയ്ക്കടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ആക്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഐപിഎൽ മത്സരത്തിൽ ആരു ജയിക്കുമെന്നതിനെച്ചൊല്ലി മൂവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രണ്ട് പേർ ചേർന്ന് 65കാരനെ മർദ്ദിക്കുകയായിരുന്നു. മാർച്ച് 27 ന് നടന്ന മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎൽ മത്സരത്തിൽ ആരു ജയിക്കുമെന്നതിനെച്ചൊല്ലിയായിരുന്നു തർക്കം.