ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബിഹാറിൽ ബിജെപി എംപി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. മുസഫർപുർ എംപി അജയ് നിഷാദാണ് ബിജെപിയിൽ നിന്നും രാജി വച്ചത്. ബിജെപിയുടെ വഞ്ചന തന്നെ ഞെട്ടിച്ചെന്ന് എക്‌സിൽ കുറിച്ച അജയ് ബിജെപിയിലെ എല്ലാ ചുമതലകളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വയ്ക്കുന്നതായി വ്യക്തമാക്കി.

രണ്ട് തവണ മുസഫർപുർ മണ്ഡലത്തിൽ നിന്നും എംപിയായി ലോക്‌സഭയിലെത്തിയ അജയ് നിഷാദിന് ബിജെപിയുടെ അഞ്ചാം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടപ്പോൾ സീറ്റ് നിഷേധിക്കുകയായിരുന്നു. 2019 ൽ നാലു ലക്ഷത്തിൽ പരം വോട്ടുകൾക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഇത്തവണ മുസഫർപുരിൽ നിന്ന് രാജ് ഭൂഷൺ ബിജെപി ടിക്കറ്റിൽ മത്സരിക്കും.