പട്‌ന: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ബിജെപി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി. കഴിഞ്ഞ ആറ് മാസങ്ങളായി താൻ ക്യാൻസർ ചികിത്സയിലാണെന്നും മോദി എക്‌സിലൂടെ അറിയിച്ചു. ഫെബ്രുവരിയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ മോദിയുടെ പേരില്ലാത്തത് വലിയ വാർത്തയായിരുന്നു.

'കഴിഞ്ഞ ആറ് മാസമായി ഞാൻ ക്യാൻസറുമായി മല്ലിടുകയാണ്. ഇപ്പോൾ ഇക്കാര്യം ജനങ്ങളോട് പറയേണ്ട സമയമായെന്ന് എനിക്ക് തോന്നുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാര്യമായൊന്നും എനിക്ക് ചെയ്യാൻ കഴിയില്ല. എല്ലാം പ്രധാനമന്ത്രിയോട് പറഞ്ഞു. എല്ലായ്‌പ്പോഴും രാജ്യത്തോടും ബിഹാറിനോടും പാർട്ടിയോടും നന്ദിയുള്ളവനായിരിക്കും, സുശിൽ എക്‌സിൽ കുറിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളാണ് മോദി.