ന്യൂഡൽഹി: മഹാരാഷ്ട്രയിലെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് സഞ്ജയ് നിരുപമിനെ കോൺഗ്രസ് ഒഴിവാക്കി. പാർട്ടിക്കെതിരായ പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. പാർട്ടിക്കെതിരെ സംസാരിക്കാൻ അദ്ദേഹം കരാർ എടുത്തതായി തോന്നുന്നുവെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശിവസേനയുമായി (യുബിടി) കോൺഗ്രസ് സഖ്യമുണ്ടാക്കുന്നതിനെ നിരുപം പരസ്യമായി എതിർത്തിരുന്നു. ശിവസേന (യുബിടി) ഏകപക്ഷീയമായി 17 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനെ വളച്ചൊടിക്കാൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ശിവസേന (യുബിടി) കോൺഗ്രസുമായി കൈകോർത്തത് മുംബൈയിൽ ആറിൽ അഞ്ച് സീറ്റുകൾക്കുവേണ്ടിയാണ്. ഇത് കോൺഗ്രസിനെ തകർക്കാനുള്ള ലക്ഷ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു.

അതേസമയം കോൺഗ്രസ് നടപടിക്ക് പിന്നാലെ തന്റെ ഭാവി പരിപാടി വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് സഞ്ജയ് നിരുപം വ്യക്തമാക്കി. കോൺഗ്രസ് അതിന്റെ ഊർജം തനിക്കായി പാഴാക്കരുതെന്നും പകരം പാർട്ടിയെ രക്ഷിക്കാൻ അവശേഷിക്കുന്ന കുറച്ച് ഊർജം ഉപയോഗിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അതിനിടെ നിരുപം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.