ന്യൂഡൽഹി: ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ ഭാര്യ മല്ലിക നഡ്ഡയുടെ മോഷണം പോയ ടൊയോട്ട ഫോർച്യൂണർ കാർ പൊലീസ് കണ്ടെത്തി. ഉത്തർപ്രദേശിലെ വാരാണസിയിൽനിന്നാണ് മല്ലികയുടെ പേരിലുള്ള വാഹനം ഡൽഹി പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഫരീദാബാദ് ബദ്ഖൽ സ്വദേശികളായ ഷാഹിദ്, ശിവാംഗ് ത്രിപാഠി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മാർച്ച് 19-ന് ഡൽഹി ഗോവിന്ദപുരിയിൽനിന്നാണ് മല്ലിക നഡ്ഡയുടെ പേരിലുള്ള ഫോർച്യൂണർ കാർ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്. സംഭവദിവസം ഡ്രൈവർ ജൊഗീന്ദർ സിങ് വാഹനം സർവീസിനായി കൊണ്ടുപോയിരുന്നു. സർവീസിന് ശേഷം തിരികെവരുന്നതിനിടെ ഡ്രൈവർ വാഹനം നിർത്തി ഉച്ചഭക്ഷണം കഴിക്കാനായി പോയ സമയത്താണ് മോഷണം നടന്നത്. തുടർന്ന് പൊലീസ് നടത്തിയ വ്യാപകമായ തിരച്ചിലിലാണ് വാരാണസിയിൽനിന്ന് വാഹനം കണ്ടെത്തിയത്. മോഷ്ടിച്ച വാഹനം നാഗാലാൻഡിലേക്ക് കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

ഹിമാചൽ രജിസ്ട്രേഷനിലുള്ള വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ചശേഷമാണ് പ്രതികൾ വാഹനവുമായി കറങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിൽനിന്ന് ബദ്ഖലിലേക്ക് പോയ ഇരുവരും പിന്നീട് അലിഗഢ്, ലഖിംപുർ ഖേരി, സിതാപുർ, ലഖ്നൗ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് വാരാണസിയിലെത്തിയത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹിമാചൽ രജിസ്ട്രേഷനിലുള്ള ഫോർച്യൂണർ മോഷ്ടിക്കപ്പെട്ട അതേ വാഹനമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. വാഹനം ഗുരുഗ്രാം ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും പൊലീസിന് വ്യക്തമായി. തുടർന്നാണ് പൊലീസ് വാഹനം കണ്ടെത്തി രണ്ടുപ്രതികളെയും കസ്റ്റഡിയിലെടുത്തത്.