ന്യൂഡൽഹി: പതഞ്ജലി പരസ്യ വിവാദ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കുന്നതിന് മുമ്പായി യോഗ ആചാര്യൻ ബാബാ രാംദേവ് മാപ്പ് അപേക്ഷ സമർപ്പിച്ചു. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണയ്ക്കുമെതിരെ സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. കോടതി വിധി മാനിക്കാതിരുന്നതിനെ തുടർന്ന് ഇവരുവർക്കുമെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു വിമർശനം. തെറ്റിദ്ധാരണ ജനിപ്പിക്കും വിധത്തിൽ പരസ്യം നൽകിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്.

കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികൾ സമർപ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിന്റെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ വിശദമായ മാപ്പ് അപേക്ഷ സുപ്രീം കോടതിയിൽ നൽകിയത്. കേസ് പരിഗണിച്ചപ്പോൾ മാപ്പ് അപേക്ഷിച്ചിരുന്നു. തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നുമായിരുന്നു അപേക്ഷ. എന്നാൽ ഈ ക്ഷമ ചോദിക്കൽ ഹൃദയത്തിൽ നിന്നുള്ളതല്ലെന്ന് കോടതി വിമർശിച്ചു. കടുത്ത ഭാഷയിലാണ് ബാബാം രാംദേവിനെ കോടതി വിമർശിച്ചത്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നൽകിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു.

നേരത്തെ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇരുവരും നിരുപാധികം മാപ്പ് അപേക്ഷിച്ചിരുന്നു. അവകാശവാദങ്ങൾ അശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നൽകിയതിൽ ഖേദിക്കുന്നുവെന്നുമായിരുന്നു പതഞ്ജലി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത് . കോടതി ഉത്തരവിനെ കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്ന് വാദമുയർത്തിയിരുന്നു.

ഒരു പാരഗ്രാഫിലാണോ കോടതിക്ക് മറുപടി നൽകേണ്ടത് എന്നും, അങ്ങനെ തോന്നിയെങ്കിൽ ക്ഷമ പറയാം എന്നത് എന്ത് പ്രയോഗമാണ്, കോടതിയിൽ ഉറപ്പ് നൽകിയിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവന നടത്തി, എല്ലാ തലവും ലംഘിച്ചു, കേന്ദ്രം ഇത്രയും കാലം കണ്ണടച്ചത് എന്തു കൊണ്ടെന്ന് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു.

വീണ്ടും മറുപടി നൽകാമെന്നും നേരിട്ട് മാപ്പ് പറയാമെന്നുമെല്ലാം ബാബാ രാംദേവ് പറഞ്ഞെങ്കിലും രാംദേവിനെ പഠിപ്പിക്കാനില്ലെന്നും അടുത്ത തവണ കേസ് കേൾക്കുമ്പോൾ രണ്ടുപേരും വേണമെന്നില്ലെന്നും രോഷത്തോടെ കോടതി അറിയിച്ചിരുന്നു. ഏപ്രിൽ പത്തിന് കേസ് വീണ്ടും പരിഗണിക്കുമെന്നും അതിന് മുമ്പ് എല്ലാ മറുപടികളും സമർപ്പിക്കണമെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്. തുടർന്നാണ് വിശദമായ മാപ്പ് അപേക്ഷ ഉൾപ്പെടെയുള്ള മറുപടി ഇപ്പോൾ സമർപ്പിച്ചത്. നാളെ രാംദേവിനോടും പതഞ്ജലി എംഡിയും കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്.

കേസ് ഏപ്രിൽ 10ന് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് എല്ലാ മറുപടികളും സമർപ്പിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. 10ന് ഇരുവരും കോടതിയിൽ ഹാജരാകണം. ഉത്തരാഖണ്ഡ് സർക്കാരിനെയും കേസിൽ കക്ഷിയാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നിയമവാഴ്ച പാലിക്കുകയും ഭരണഘടന ഉയർത്തി പിടിക്കുകയും വേണമെന്നും കോടതി.