ലഖ്നൗ: അധികാരത്തിലെത്തിയാൽ അഗ്‌നിപഥ് പദ്ധതി അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ സമജ്വാദി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി അഖിലേഷ് യാദവ്. 2025ൽ ജാതി സെൻസസ് ആരംഭിക്കുമെന്നും എസ്‌പിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നുണ്ട്. എസ്‌പിയുടെ ആസ്ഥാനമന്ദിരത്തിലാണ് ' ജൻതാ കാ മാങ്ക് പത്ര- ഹമാരാ അധികാർ' എന്ന പേരിലുള്ള 20 പേജ് വരുന്ന തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയത്. അധികാരത്തിലെത്തിയാൽ അഗ്‌നിപഥ് പദ്ധതി അവസാനിപ്പിക്കുമെന്ന് നേരത്തെ കോൺഗ്രസും പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു.

അഗ്‌നിപഥിന് പകരം നേരത്തെയുണ്ടായിരുന്ന സാധാരണ റിക്രൂട്ട്മെന്റ് സംവിധാനം പുനഃസ്ഥാപിക്കുമെന്നാണ് എസ്‌പിയുടെ ഉറപ്പ്. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർഷകരുടെ എല്ലാ വിളകൾക്കും മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും അഖിലേഷ് വ്യക്തമാക്കി. ജാതി സെൻസസ് എടുക്കുന്നത് വൈകിക്കില്ലെന്നും 2025ഓടെ അത് നടപ്പിലാക്കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. 2029ഓടെ ഇതിനനുസരിച്ചുള്ള പ്രാധിനിത്യം ഉറപ്പാക്കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. പാരാമിലിറ്ററി ജീവനക്കാർ ഉൾപ്പെടെയുള്ളവരെ പരിഗണിച്ച് പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരുമെന്നും അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.