മുംബൈ: ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ പരാതിയിൽ അർധ സഹോദരൻ വൈഭവ് പാണ്ട്യ അറസ്റ്റിൽ. ഹാർദിക്കിന്റെയും സഹോദരൻ ക്രുനാൽ പാണ്ഡ്യയുടെയും പരാതിയിലാണ് നടപടി. സാമ്പത്തിക തട്ടിപ്പാണ് ആരോപണം. ഇരുവരുടെയും സംയുക്ത സംരഭത്തിൽ നിന്നും വൈഭവ് പാണ്ട്യ 4.3 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റന്വേഷണ വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫണ്ട് തിരിമറി, പങ്കാളിത്ത ഉടമ്പടി ലംഘനം എന്നീ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിശ്വാസ വ‍ഞ്ചന, ചതി എന്നീ കുറ്റങ്ങളും മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ചുമത്തി. മൂന്ന് വർഷം മുമ്പ് ഹാർദിക്കും സഹോദരൻ ക്രുനാലും വൈഭവ് പാണ്ഡ്യയും ചേർന്ന് പോളിമർ ബിസിനസിൽ നിക്ഷേപം നടത്തിയിരുന്നു. 40 ശതമാനം വീതം ഹാർദിക്കും ക്രുനാലും 20 ശതമാനം വിഹിതം വൈഭവും നടത്തുമെന്ന കരാറിലായിരുന്നു നിക്ഷേപം നടത്തിയത്. ഇതിന് പുറമെ സ്ഥാപനത്തിന്റെ ദൈനംദിന കാര്യങ്ങൾ നോക്കാനുള്ള ചുമതലയും വൈഭവിനായിരുന്നു.

നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ലാഭവിഹിതം വീതിക്കുമെന്നായിരുന്നു കരാർ. എന്നാൽ ഹാർദിക്കിനെയും ക്രുനാലിനെയും അറിയിക്കാതെ മറ്റൊരു പോളിമർ ബിസിനസ് സ്ഥാപനം തുടങ്ങിയ വൈഭവ്, ഇരുവരുമായുള്ള പങ്കാളിത്ത കരാർ ലംഘിച്ചുവെന്നാണ് പരാതി. ഇതുവഴി ആദ്യ സ്ഥാപനത്തിൽ നിന്നുള്ള ലാഭം കുത്തനെ ഇടിയുകയും മൂന്ന് കോടി രൂപ നഷ്ടത്തിലാവുകയും ചെയ്തു.

ഇതിന് പുറമെ വൈഭവ് സംയുക്ത പങ്കാളിത്തത്തിൽ തുടങ്ങിയ സ്ഥാപനത്തിലെ നിക്ഷേപം ഹാർദിക്കിന്റെയും ക്രുനാലിന്റെയും അനുമതിയില്ലാതെ 33.3 ശതമാനമായി ഉയർത്തുകയും ചെയ്തുവെന്നാണ് പരാതി.