ബംഗളൂരു: കൊപ്പാൽ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി കാരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ത്രിവർണ പതാക കൈമാറി കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു. ബിജെപിയിലെ സഹപ്രവർത്തകർക്കൊപ്പമാണ് കോൺഗ്രസിൽ ചേർന്നത്.

കൊപ്പൽ ജില്ല ചുമതലയുള്ള മന്ത്രി ശിവരാജ് തങ്കഡഗി, എംഎ‍ൽഎമാരായ കെ. രാഘവേന്ദ്ര ഹിത്‌നൽ, ബസവരാജ് റായറെഡ്ഢി, ഹമ്പനഗൗഡ ബദർളി, ലക്ഷ്മൺ സവാദി, ഡി.സി.സി പ്രസിഡന്റ് അമരേ ഗൗഡ ബയ്യപൂർ, മുൻ മന്ത്രി എച്ച്.എം. രേവണ്ണ, കെപിസിസി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ 74 കാരനായ സങ്കണ്ണ ഏറെ അസ്വസ്ഥനായിരുന്നു. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ എന്നിവരെ സന്ദർശിച്ച ശേഷം കോൺഗ്രസിൽ ചേരുന്ന കാര്യം തീരുമാനിക്കും എന്ന് കാരാഡി ചൊവ്വാഴ്ച തന്റെ വസതിയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഡി.കെ. ശിവകുമാർ ചൊവ്വാഴ്ച കേരളത്തിൽ തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂർ, കണ്ണൂരിൽ കെ. സുധാകരൻ, വടകരയിൽ ഷാഫി പറമ്പിൽ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം നടന്ന കൂടിക്കാഴ്ചയെത്തുടർന്നാണ് ബിജെപി എംപി കോൺഗ്രസിൽ ചേർന്നത്.