കൈരാന: ലോക് സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ഉത്തർ പ്രദേശിൽ കടുത്ത ആരോപണവുമായി സമാജ് വാദി പാർട്ടി. വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ ഉയർത്തി മുഖം നോക്കി അപമാനിച്ചെന്നാണ് ആരോപണം. തിരിച്ചറിയൽ കാർഡിലെ ചിത്രവും വോട്ടറുടെ മുഖം ഒത്തുനോക്കിയ വനിത പൊലീസിനെതിരെയാണ് വിമർശനം ഉയർത്തിയത്.

ഉത്തർ പ്രദേശിൽ വോട്ടെടുപ്പ് നടക്കുന്ന എട്ടുമണ്ഡലങ്ങളിൽ ഒന്നായ കൈരാനയിലെ 447-ാം ബുത്തിലെ സംഭവമാണ് സമാജ് വാദി പാർട്ടി പ്രചാരണവിഷയമാക്കിയത്. ന്യായമായ വോട്ടെടുപ്പ് ഉറപ്പാക്കണമെന്നും അവർ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. കൈരാനയിൽ സാവധാനമാണ് വോട്ടിങ് പുരഗോമിക്കുന്നതെന്നാണ് മറ്റൊരു ആക്ഷേപം.

ഒരു വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട്. ഇതിൽ ബുർഖ ധരിച്ചുവന്ന സ്ത്രീകളുടെ തിരിച്ചറിയൽ രേഖ നോക്കിയ വനിത പൊലീസ് വന്നത് ഇതേ വോട്ടർ തന്നെയാണോ എന്ന് ഉറപ്പാക്കാനാണ് ബുർഖ ഉയർത്താൻ ആവശ്യപ്പെടുന്നത്. ഈ നടപടി തെറ്റെന്നാണ് എസ്‌പിയുട വാദം.