അംബാല: ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് കർഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക്. കർഷകർ പട്യാല ജില്ലയിലെ ശംഭു റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു. ഇതോടെ ശനിയാഴ്ച അംബാല-അമൃത്സർ റൂട്ടിലെ 54 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു.

സംയുക്ത കിസാൻ മോർച്ച (നോൺ-പൊളിറ്റിക്കൽ), കിസാൻ മസ്ദൂർ മോർച്ച (കെ.എം.എം) എന്നിവയുടെ നേതൃത്വത്തിലാണ് കർഷകർ പ്രതിഷേധിക്കുന്നത്. ബുധനാഴ്ചയാണ് പ്രതിഷേധം ആരംഭിച്ചത്. കർഷകരെ മോചിപ്പിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കർഷക നേതാവ് സർവാൻ സിങ് പന്ദർ പറഞ്ഞു.

വിളകൾക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പുനൽകുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ കർഷകർ നടത്തുന്ന 'ഡൽഹി ചലോ' മാർച്ചിന് എസ്.കെ.എമ്മും (നോൺ പൊളിറ്റിക്കൽ) കെ.എം.എമ്മും നേതൃത്വം നൽകുന്നുണ്ട്.