- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസേന വൈദ്യപരിശോധന അനുവദിക്കണമെന്ന കെജ്രിവാളിന്റെ ഹർജി തള്ളി
ഡൽഹി: തിഹാർ ജയിലിൽ ദിവസേന പതിനഞ്ച് മിനിറ്റ് നേരം വൈദ്യപരിശോധനയ്ക്ക് അനുമതി നൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി കോടതി തള്ളി. ഭാര്യയുടെ സാന്നിധ്യത്തിൽ ഡോക്ടറുടെ പരിശോധന അനുവദിക്കണമെന്ന ഹർജി ഡൽഹി റോസ് അവന്യു കോടതിയാണ് തള്ളിയത്.
അവശ്യമായ വൈദ്യചികിത്സ നൽകണമെന്നും പ്രത്യേക പരിശോധന അവശ്യമായ ഘട്ടത്തിൽ മെഡിക്കൽ ബോർഡിനെ ജയിൽ അധികൃതർ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. എയിംസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമടങ്ങുന്നതായിരിക്കണം.
നേരത്തേ കെജ്രിവാളിനെ ഇടക്കാല ജാമ്യത്തിൽ വിട്ടയക്കണമെന്ന ഹർജിയും കോടതി തള്ളിയിരുന്നു. ഇ.ഡിയും സംസ്ഥാനവും രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളിൽ നിന്നും ഇടക്കാല ജാമ്യം നൽകി ജയിൽ മോചിതനാക്കണമെന്ന ഹർജിയാണ് ഡൽഹി കോടതി തള്ളിയത്. അതോടൊപ്പം പരാതിക്കാരന് 75000 രൂപ പിഴയും കോടതി വിധിച്ചു. എ.എ.പി നേതാവ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത് കോടതിയുടെ ഉത്തരവിലാണെന്നും കോടതി പരമാർശിച്ചു.
ആരോഗ്യനിലയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ തിഹാർ ജയിൽ സൂപ്രണ്ടിന് കെജ്രിവാൾ കത്തെഴുതിയിരുന്നു. ഇൻസുലിൻ വിഷയത്തിൽ, തനിക്ക് ഗുരുതരമായ പ്രശ്നങ്ങളില്ലെന്ന് എയിംസ് ഡോക്ടർമാർ ഉറപ്പ് നൽകിയെന്ന ജയിൽ ഭരണകൂടത്തിന്റെ പ്രസ്താവനകളിൽ കെജ്രിവാൾ ആശങ്ക പ്രകടിപ്പിച്ചു.
എല്ലാ ദിവസവും ഇൻസുലിൻ ആവശ്യപ്പെടുന്ന താൻ, ഒരിക്കൽ പോലും ഇൻസുലിൻ പ്രശ്നം ഉന്നയിച്ചില്ലെന്ന് എങ്ങനെ പ്രസ്താവിക്കാൻ കഴിയുമെന്ന് കത്തിൽ കെജ്രിവാൾ ചോദിച്ചു. 'തിഹാർ ഭരണകൂടത്തിന്റെ പ്രസ്താവന ഞാൻ പത്രത്തിൽ വായിച്ചു. പ്രസ്താവന വായിച്ച് സങ്കടം തോന്നി. തിഹാറിന്റെ രണ്ട് പ്രസ്താവനകളും തെറ്റാണ്. ഞാൻ ദിവസവും ഇൻസുലിൻ ചോദിക്കുന്നുണ്ട്. ഞാൻ ദിവസവും ഗ്ലൂക്കോസ് മീറ്ററും അവരെ കാണിക്കുന്നുണ്ട്. ഷുഗർ ഒരു ദിവസം മൂന്ന് പ്രാവശ്യം 250 നും 320 നും ഇടയിൽ പോകുന്നുണ്ടെന്നാണ് റീഡിങ് കാണിക്കുന്നത്.'- കെജ്രിവാൾ പറയുന്നു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എയിംസിലെ ഡോക്ടർമാർ ഒരിക്കലും പറഞ്ഞിട്ടില്ല. വിശദമായി പരിശോധിച്ച ശേഷം ഉപദേശം നൽകാമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. തിഹാർ ഭരണകൂടം രാഷ്ട്രീയ സമ്മർദത്തിൻ കീഴിൽ കിടക്കുകയാണെന്നും കെജ്രിവാൾ പറഞ്ഞു. രാഷ്ട്രീയ സമ്മർദത്തിൻ കീഴിൽ തിഹാർ ഭരണകൂടം നുണ പറയുകയാണെന്നും കെജ്രിവാൾ വിമർശിച്ചു.
'രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി നിങ്ങൾ തെറ്റായ പ്രസ്താവനകൾ ഇറക്കിയതിൽ എനിക്ക് വേദനയുണ്ട്. നിങ്ങൾ നിയമവും ഭരണഘടനയും പാലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' -കത്തിൽ പറയുന്നു.കെജ്രിവാളിന് ജയിലിൽ ഇൻസുലിൻ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഗൂഢാലോചന നടക്കുന്നതായി എഎപി നേതാവ് അതിഷിയും ആരോപിച്ചു.
വീഡിയോ കോൺഫറൻസിങ്ങിലൂടെ ഡോക്ടറെ കാണാനും ഇൻസുലിൻ ആരംഭിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ റൂസ് അവന്യൂ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇഡിയും തിഹാർ ഭരണകൂടവും ഈ അപേക്ഷയെ എതിർത്തു. കെജ്രിവാളിന് ഇൻസുലിന്റെ ആവശ്യമില്ലെന്നായിരുന്നു എതിർവാദം. കെജ്രിവാളിന്റെ ആരോഗ്യ നിലയിൽ എയിംസ് ഡോക്ടർമാരുമായി സംസാരിച്ചിരുന്നു എന്നാണ് ഇഡിയും ജയിൽ ഭരണകൂടവും കോടതിയിൽ അറിയിച്ചത്.