- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബസ്സിൽ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ സീറ്റ് പിടിക്കേണ്ടി വരും'
ന്യൂഡൽഹി: അമേഠി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനിരിക്കേ രാഹുൽ ഗാന്ധിയെ പരിഹസിച്ച് സിറ്റിങ് എംപി സ്മൃതി ഇറാനി. റോബർട്ട് വധേര കണ്ണുവെച്ചതിനാൽ പണ്ട് ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരുമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
സഹോദരിയുടെ ഭർത്താവ് സീറ്റിൽ കണ്ണുവെച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി എന്ത് ചെയ്യും? സാധാരണ ബസിൽ യാത്ര ചെയ്യുന്നവർ സീറ്റിൽ മറ്റാരും ഇരിക്കാതിരിക്കാൻ തൂവാല ഇടാറുണ്ട്. സഹോദരിയുടെ ഭർത്താവ് സീറ്റിൽ കണ്ണുവെച്ചിട്ടുള്ളതിനാൽ രാഹുൽ ഗാന്ധിയും തൂവാലയിട്ട് സീറ്റ് പിടിക്കാനെത്തും. - സ്മൃതി ഇറാനി പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് 15-വർഷമായി ചെയ്യാൻ സാധിക്കാത്തത് താൻ അഞ്ച് വർഷം കൊണ്ട് ചെയ്തെന്നും അവർ പ്രതികരിച്ചു.റോബർട്ട് വധേര അമേഠിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 20-നാണ് മണ്ഡലത്തിലെ വോട്ടെടുപ്പ്.
27-ദിവസം മാത്രമേ തിരഞ്ഞെടുപ്പിന് ബാക്കിയുള്ളൂ. പക്ഷേ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇത് അഹങ്കാരമാണ്. രാഹുൽ ഗാന്ധിക്ക് 15-വർഷമായിട്ടും ചെയ്യാൻ സാധിക്കാത്തത് എനിക്ക് അഞ്ച് വർഷം കൊണ്ട് ചെയ്യാൻ സാധിച്ചു.- അവർ പറഞ്ഞു.
യു.പിയിൽ കോൺഗ്രസ് കോട്ടയായി കണക്കാക്കിയിരുന്ന മണ്ഡലമാണ് അമേഠി. 2019-ൽ രാഹുൽ ഗാന്ധി പരാജയപ്പെടുന്നതിന് മുമ്പ് തുടർച്ചയായി മൂന്ന് തവണ അദ്ദേഹം മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ മാതാപിതാക്കളായ സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നിലവിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നാണ് ജനവിധി തേടുന്നത്. അമേഠിയിൽ മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടി പറയുന്നതിനനുസരിച്ച് ചെയ്യുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അമേഠിയിൽ മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ ജനങ്ങൾ വിജയമുറപ്പാക്കുമെന്നാണ് റോബർട്ട് വധേര പറഞ്ഞത്.