ഹൈദരാബാദ്: ഹൈദരാബാദിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാർത്ഥിയെ ആലിംഗനം ചെയ്ത സംഭവത്തിൽ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ വനിതാ എഎസ്ഐക്ക് സസ്പെൻഷൻ. ഹൈദരാബാദ് ലോക്സഭ സീറ്റിലെ ബിജെപി സ്ഥാനാർത്ഥി കോംപെല്ലാ മാധവി ലതയ്ക്ക് തെരഞ്ഞെടുപ്പ് റാലിക്കിടെ ഹസ്തദാനവും ആലിംഗനവും നൽകിയതിനാണ് സൈദാബാദ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ഉമാ ദേവിക്കെതിരെ നടപടിയുണ്ടായത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാട്ടി എന്നതാണ് ഉമാ ദേവിക്കെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റം.

ഹൈദരാബാദിൽ തെരഞ്ഞെടുപ്പ് ഔദ്യോഗിക കുപ്പായത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്നതിനിടെ എഎസ്ഐയായ ഉമാ ദേവി ബിജെപി സ്ഥാനാർത്ഥിയായ കോംപെല്ലാ മാധവി ലതയുടെ അടുത്തെത്തി ഹസ്തദാനം ചെയ്ത ശേഷം കെട്ടിപ്പിടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഉമാ ദേവിക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും സിറ്റി പൊലീസ് കമ്മീഷണർ കെ. ശ്രീനിവാസ റെഡ്ഢി നടപടിയെടുക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.

തെരഞ്ഞെടുപ്പ് സുരക്ഷയൊരുക്കാൻ എത്തിയ ഉദ്യോഗസ്ഥ ഇളക്ഷൻ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചു എന്നാണ് കണ്ടെത്തൽ. ആലിംഗനം ചെയ്ത ശേഷം ഇരുവരും ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു.

എഐഎംഐഎം അധ്യക്ഷൻ അസദുദ്ദിൻ ഒവൈസിക്കെതിരെയാണ് ഹൈദരാബാദിൽ കോംപെല്ലാ മാധവി ലത മത്സരിക്കുന്നത്. ബിആർഎസിന്റെ ഗദ്ദം ശ്രീനിവാസ് യാദവ് ആണ് മണ്ഡലത്തിലെ മറ്റൊരു സ്ഥാനാർത്ഥി. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 282,186 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഒവൈസി വിജയിച്ച മണ്ഡലമാണിത്. 2004 മുതൽ ഒവൈസിയാണ് ഹൈദരാബാദിൽ നിന്നുള്ള എംപി. 2004ൽ 100,145 വോട്ടിനും 2009ൽ 113,865 വോട്ടിനും 2014ൽ 202,454 വോട്ടിനുമാണ് അസദുദ്ദിൻ ഒവൈസി ഇവിടെ നിന്ന് വിജയിച്ച് പാർലമെന്റിലെത്തിയത്.