- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം കടത്തിയ അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയിൽ പിടിയിൽ
മുംബൈ: സ്വർണ കടത്തിന് ശ്രമിച്ച അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയിൽ പിടിയിൽ. അഫ്ഗാനിസ്ഥാൻ കോൺസുൽ ജനറൽ സാക്കിയ വർദക്കിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡി.ആർ.ഐ) മുംബൈ വിമാനത്താവളത്തിൽവെച്ച് പിടികൂടിയത്. പ്രതിയിൽനിന്ന് 18.6 കോടി രൂപ വിലവരുന്ന 25 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. അതേസമയം, നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ജാക്കറ്റിനുള്ളിലും ലെഗ്ഗിങ്സിനുള്ളിലും ബെൽറ്റിനുള്ളിലുമാണ് നയതന്ത്ര ഉദ്യോഗസ്ഥ സ്വർണം ഒളിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഇവരുടെ മകനെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെടുത്തില്ല. അഞ്ച് ട്രോളി ബാഗുകളും ഒരു ഹാൻഡ് ബാഗും ഒരു സ്ലിങ് ബാഗും ഒരു നെക്ക് പില്ലോയുമാണ് ഇരുവരുടേയും പക്കലുണ്ടായിരുന്നത്. ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വർണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ഇവരുടെ മറുപടി.
ഇതോടെ സാക്കിയയെ ശരീരപരിശോധനയ്ക്ക് വിധേയയാക്കാനായി പ്രത്യേകമുറിയിലേക്ക് മാറ്റി. തുടർന്ന് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ സ്വർണം കണ്ടെടുത്തത്.
ഏപ്രിൽ 25-ാം തീയതിയാണ് സ്വർണക്കടത്തിനിടെ അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ ഡി.ആർ.ഐ.യുടെ പിടിയിലായത്. ദുബായിൽനിന്ന് എമിറേറ്റ്സ് വിമാനത്തിൽ മുംബൈയിലെത്തിയ ഉദ്യോഗസ്ഥയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ. ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയും പരിശോധനയിൽ സ്വർണം കണ്ടെടുക്കുകയുമായിരുന്നു.
ഏപ്രിൽ 25-ന് വൈകിട്ട് 5.45-ഓടെ മകനോടൊപ്പമാണ് സാക്കിയ മുംബൈ വിമാനത്താവളത്തിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ട വസ്തുക്കളൊന്നും കൈയിലില്ലെന്ന് അവകാശപ്പെട്ട ഇരുവരും ഗ്രീൻ ചാനൽ വഴിയാണ് പുറത്തുകടന്നത്. തുടർന്ന് വിമാനത്താവളത്തിന് പുറത്തേക്ക് പോകുന്നതിനിടെയാണ് രണ്ടുപേരെയും ഡി.ആർ.ഐ. സംഘം തടഞ്ഞത്.
സ്വർണം കണ്ടെത്തിയതിന് പിന്നാലെ ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഡി.ആർ.ഐ. ഉദ്യോഗസ്ഥർ അഫ്ഗാൻ ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യാതൊരു രേഖകളും ഇവർക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും ഇതോടെയാണ് കസ്റ്റംസ് ആക്ട് അനുസരിച്ച് സ്വർണം പിടിച്ചെടുത്തതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, നയതന്ത്ര പരിരക്ഷയുള്ളതിനാൽ സംഭവത്തിൽ സാക്കിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.