ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ പോരാടിയവർ ഇപ്പോൾ അഴിമതിക്കേസിൽ പ്രതിയാണെന്നായിരുന്നു മോദിയുടെ വാക്കുകൾ. കോൺഗ്രസ് അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാർട്ടിയാണെന്നും മോദി കുറ്റപ്പെടുത്തി. കോൺഗ്രസ് വന്നാൽ സമ്പത്ത് എക്‌സ്‌റേ നടത്തി കൊണ്ടുപോകുമെന്നും മോദി ആവർത്തിച്ചു.

വാരാണസിയിൽ മൂന്നാം തവണയും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ പ്രധാന നേട്ടമായി ഉയർത്തിക്കാട്ടുന്നത് കാശി വിശ്വനാഥ ഇടനാഴിയാണ്. ഇടനാഴി നിർമ്മിച്ചതിന് ശേഷം കാശിയിലേക്കുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമായി വർദ്ധനവുണ്ടായെന്ന് ക്ഷേത്രം അധികൃതർ പറയുന്നു. അതേസമയം പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത കെട്ടിട ഉടമകളിൽ ചിലർ പണം ലഭിക്കാനായി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

കാശി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗാതീരത്തെ ഘാട്ടുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഇടനാഴി. 2021 ഡിസംബറിലാണ് ഇടനാഴിയുടെ ആദ്യഘട്ടം മോദി ഉദ്ഘാടനം ചെയ്തത്. 339 കോടി രൂപയാണ് പദ്ധതി ചെലവ്. 5 ലക്ഷം സ്‌ക്വയർഫീററിലായി നിറഞ്ഞിരിക്കുന്ന ഇടനാഴിയിൽ 23 കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ട്. നടപ്പാക്കിയ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ ഉയർത്തിക്കാട്ടുന്നത്.

2017 നും 2018 നും ഇടയിൽ 62 ലക്ഷം തീർത്ഥാടകരാണ് ക്ഷേത്രത്തിലെത്തിയതെന്നും, 2022 നും2023 നും ഇടയിൽ ഇത് 7 കോടിയായി ഉയർന്നെന്നും നരേന്ദ്ര മോദി അവകാശപ്പെടുന്നു. നേരത്തെ ക്ഷേത്രത്തിലെത്തുന്നവർ ഘാട്ടുകളിലേക്ക് ഇടുങ്ങിയ വഴികളിലൂടെ പോകേണ്ടിയിരുന്നു. ഇടനാഴി വന്നതോടെ യാത്ര എളുപ്പമായി. ഇപ്പോൾ കൂടുതൽ തീർത്ഥാടകർ വരുന്നുണ്ടെന്നും കച്ചവടം കൂടിയെന്നും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.