അഹമ്മദാബാദ്: ഗുജറാത്തിലെ രജ്‌കോട്ടിലെ ഗെയിം സെന്ററിൽ ഉണ്ടായ തീപിടുത്തത്തിൽ കുറഞ്ഞത് 27 പേരെങ്കിലും മരണമടഞ്ഞു. മരിച്ചവരിൽ ഏറെയും സ്‌കൂൾ വിദ്യാർത്ഥികളാണ്. നഗരത്തിലെ ഒരു പാർക്കിലായിരുന്നു തീപിടുത്തം ഉണ്ടായത്. അഗ്നി ബാധ ഇപ്പോൾ നിയന്ത്രണാധീനമായെന്നും രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണെന്നും പൊലീസ് കമ്മീഷണർ രാജു ഭാർഗവ അറിയിച്ചു.

രണ്ടുനില കെട്ടിടത്തിൽ തീപിടുത്തമുണ്ടായാപ്പോൾ അതിനകത്ത് 300 ൽ അധികം പേർ ഉണ്ടായിരുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. വേനലവധി ആയതിനാൽ വാരാന്ത്യം ചെലവഴിക്കാൻ എത്തിയ കുടുംബങ്ങളായിരുന്നു ഏറെയും. താത്ക്കാലികമായി ഉണ്ടാക്കീയ ഒരു കമാനം കെട്ടിടത്തിന്റെ പ്രവേശന കവാടത്തിനടുത്ത് തകർന്ന് വീണതോടെ കെട്ടിടത്തിനുള്ളിലുള്ളവർക്ക് പുറത്തേക്ക് വരാനും ബുദ്ധിമുട്ടായി. ഇതും മരണ സംഖ്യ വർദ്ധിക്കാൻ ഇടയാക്കി.

അമ്യൂസ്‌മെന്റ് പാർക്ക് ഉടമക്കെതിരെ സുരക്ഷാ അവഗണനക്ക് കേസ് എടുത്തതായി പൊലീസ് പറനജു. യുവരാജ് സിങ് സോളങ്കി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ അമ്യൂസ്‌മെന്റ് പാർക്ക്. അഗ്നിബാധ ഉണ്ടാകാനിടയാക്കിയ കാരണം കണ്ടെത്തുന്നാതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഏതാണ്ട് ഒരു മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിൽ ആയതിനാൽ തിരിച്ചറിയാൻ പ്രയാസമാണെന്ന് രക്ഷാ പ്രവർത്തകർ അറിയിച്ചു. ഇതോടെ ഇന്ത്യയിലെ കെട്ടിട നിർമ്മാണ നിലവാരത്തെ ആക്ഷേപിച്ചു കൊണ്ട് ലോക മാധ്യമങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

ഫെബ്രുവരിയിൽ 11 പേരുടെ മരണത്തിനിടയാക്കിയ ഡെൽഹിയിലെ ഒരു ഫാക്ടറിയിൽ ഉണ്ടായ അഗ്‌നിബാധയും ഇവർ ഉദാഹരണമയി എടുത്തു കാണിക്കുന്നുണ്ട്. 2016 ൽ കേരളത്തിൽ നടന്ന വെടിക്കെട്ട് അപകടം വരെ ഇതുമായി ബന്ധപ്പെട്ട് ഗാർഡിയൻ വാർത്തയാക്കിയിട്ടുണ്ട്.