ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ റിമാൽ ചുഴലിക്കാറ്റ് കരതൊട്ടു. ശക്തമായ കാറ്റിൽ സൗത്ത് 24 പർഗാനാസ് ജില്ലയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ദേശീയ ദുരന്ത നിവാരണ സേന മരങ്ങൾ മുറിച്ച് മാറ്റുകയാണ്. 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ബംഗാളിലെ തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാളിലെ തീരപ്രദേശങ്ങളിൽ നിന്നും ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. മുന്നൊരുക്കങ്ങൾ വിലയിരുത്തിയതായി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു. എല്ലാവരും സുരക്ഷിതരായി കഴിയണമെന്നും സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി മമത ബാനർജി എക്‌സിൽ കുറിച്ചു.

ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന സജ്ജമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു.