- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി സർക്കാരിന്റെ മദ്യനയം വൻ ജനവഞ്ചന: വി എം.സുധീരൻ
തിരുവനന്തപുരം: പിണറായി സർക്കാർ മദ്യനയം ആവിഷ്‌കരിച്ചതുതന്നെ ജനവഞ്ചനയിലൂടെയാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി എം. സുധീരൻ. സർക്കാരിന്റെ അകത്തളങ്ങളിൽ നടന്ന കള്ളക്കളികൾ സമഗ്രമായി പുറത്തുകൊണ്ടുവരുന്നതിന് സിബിഐ. അന്വേഷണം തന്നെയാണ് അനിവാര്യമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ എൽ.ഡി.എഫ്. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ തകിടം മറിച്ചാണ് പിണറായി സർക്കാർ മദ്യനയം തയാറാക്കിയതും അതു മുന്നോട്ടുകൊണ്ടുപോകുന്നതും.
മദ്യം കേരളത്തിൽ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും പടിപടിയായി കുറക്കാൻ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സ്വീകരിക്കുകയെന്നുമായിരുന്നു മാനിഫെസ്റ്റോയിലൂടെ ജനങ്ങൾക്ക് നൽകിയ ഉറപ്പ്. ഇതിന്റെ തുടർച്ചയായി മദ്യവർജനമാണ് തങ്ങളുടെ നയമെന്ന് ഇടതുമുന്നണി നേതാക്കളും സർക്കാർ വക്താക്കളും ആവർത്തിക്കാറുമുണ്ട്. ഇങ്ങനെയെല്ലാം പറഞ്ഞവരാണ് മദ്യശാലകൾ വ്യാപകമാക്കിയതും ആ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നതും. ഇതിലൂടെ മാപ്പർഹിക്കാത്ത ജനവഞ്ചനയാണ് ഇടതുമുന്നണിസർക്കാർ നടത്തിവരുന്നത്.
പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ സംസ്ഥാനത്തുണ്ടായിരുന്നത് കേവലം 29 ബാറുകൾ മാത്രമായിരുന്നു. അതിപ്പോൾ 920 നുമേൽ കവിഞ്ഞിരിക്കുന്നു. ബെവ്കോയുടെയും കൺസ്യുമർഫെഡിന്റെയും 306 ഔട്ട്ലെറ്റുകൾക്ക് പുറമെയാണിത്. മദ്യവിപത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ അനിവാര്യമായിട്ടുള്ളത് മദ്യ ലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടുവരികയാണെന്ന ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന നിർദ്ദേശങ്ങളെ പാടെ തള്ളികളഞ്ഞുകൊണ്ടാണ് സർക്കാരിന്റെ ഈ മദ്യവ്യാപനവും അതിന്റെ തുടർച്ചയും.
ഐ.ടി. മേഖലയിൽ മദ്യശാലകൾ തുടങ്ങാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചിട്ട് കുറച്ചുകാലമായി. അത് ഉയർന്നുവന്നപ്പോൾത്തന്നെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. ഇപ്പോൾ നിലവിലുള്ള 'ഡ്രൈഡേ' പിൻവലിക്കാനുള്ള അജണ്ടയുമായിട്ടാണ് സർക്കാർ വന്നിട്ടുള്ളത്. ഇതിന്റെ തയ്യാറെടുപ്പിനുവേണ്ടി ചീഫ് സെക്രട്ടറി തലത്തിലുള്ള ചർച്ചയും അതിന്റെ തുടർച്ചയായി ടൂറിസം വകുപ്പ് മേധാവിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ബാറുടമകളുടെ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ചർച്ചകൾ നടത്തിയിരുന്നതായി മാധ്യമങ്ങൾതന്നെ റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് ബാറുടമകളുടെ സംഘടനായോഗവും അതിന്റെ ഭാഗമായിവന്ന കോഴയുമായി ബന്ധപ്പെട്ട ശബ്ദരേഖാ റിപ്പോർട്ടുകളും.
ഈ പശ്ചാത്തലത്തിലാണ് മദ്യനയം സംബന്ധിച്ച് പ്രാരംഭ ചർച്ചപോലും നടന്നിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ട് എക്സൈസ്, ടൂറിസം മന്ത്രിമാരുടെ പ്രസ്താവനകൾ വന്നിട്ടുള്ളത്. സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഇമ്മാതിരി പ്രസ്താവനകൾ നടത്തിയ ഈ മന്ത്രിമാരുടെ നടപടി തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണെന്നും സുധീരൻ അറിയിച്ചു.