ലഖ്‌നൗ: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിന്റെ മകൻ കരൺ ഭൂഷൺ സിംഗിന്റെ അകമ്പടി വാഹനം ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഉത്തർപ്രദേശിലെ ഗോണ്ടയിൽ വച്ചാണ് അപകടം ഉണ്ടായത്. എസ്യുവി പിടിച്ചെടുത്ത പൊലീസ്, ഡ്രൈവർ ലവ്കുഷ് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്തു.

കൈസർഗഞ്ച് ലോക്സഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയാണ് കരൺ ഭൂഷൺ സിങ്. മരിച്ചവരിൽ ഒരാൾ 17 വയസ്സുകാരനായ റെഹാൻ ഖാൻ ആണ്. 24 വയസ്സുള്ള ഷെഹ്സാദ് ഖാൻ ആണ് രണ്ടാമത്തെയാൾ.

ബ്രിജ് ഭൂഷൺ സിംഗിന്റെ കുടുംബം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഫോർച്യൂണർ എസ്‌യുവി കാറാണ് അപകടം ഉണ്ടാക്കിയത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. റെഹാനും ഷെഹ്സാദും മരുന്ന് വാങ്ങാൻ ബൈക്കിൽ പോകുമ്പോൾ എതിർവശത്ത് നിന്ന് കാർ ഇടിക്കുകയായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു.

ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. സീതാദേവി എന്ന അറുപതുകാരിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് വൻ ജനക്കൂട്ടം സംഭവ സ്ഥലത്ത് തടിച്ചുകൂടി. കുറ്റക്കാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.