ന്യൂഡൽഹി: ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബിഭവ് കുമാർ. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിഭവ് കോടതിയെ അറിയിച്ചു. അനധികൃതമായുള്ള അറസ്റ്റിന് അർഹമായ നഷ്ടപപരിഹാരം നൽകണമെന്നും ബിഭവ് ആവശ്യപ്പെട്ടു.

മെയ്‌ 27-ന് ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും കോടതിയെ സമീപിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിൽവെച്ച് നടന്നുവെന്ന് പറയുന്ന സംഭവങ്ങൾ സ്വാതി കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നായിരുന്നു ബിഭവിന്റെ വാദം.

സംഭവം നടന്നുവെന്നു പറയുന്ന ദിവസം അവർ പരാതിനൽകിയില്ല. വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്ന സ്വാതിക്ക് സ്വന്തം അവകാശങ്ങളെക്കുറിച്ച് നന്നായി അറിയാമായിരുന്നിട്ടും മൂന്നുദിവസം കഴിഞ്ഞാണ് പരാതി നൽകിയതെന്നും മെയ്‌ 27-ന് ബിഭവിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ബിഭവ് കുമാർ കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൊബൈൽ ഫോൺ പാസ്വേഡ് കൈമാറുന്നില്ലെന്നും പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു.

മെയ്‌ 13-ന് കെജ്രിവാളിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോൾ അതിക്രമം നേരിട്ടെന്നായിരുന്നു സ്വാതിയുടെ പരാതി. കെജ്രിവാളിന്റെ ഡ്രോയിങ് റൂമിലിരുന്നപ്പോൾ ബിഭവ് അവിടേക്കെത്തി അക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. സ്വാതി മലിവാളിന്റെ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ബിഭവിനെതിരെ ഗുരുതര പരാമർശങ്ങളുമുണ്ടായിരുന്നു.