ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് 2024ലെ സ്ഥാനാർത്ഥികളിൽ പതിനാല് ശതമാനം പേർക്കെതിരെ കൊലപാതകവും ബലാൽസംഗവും അടക്കമുള്ള ഗുരുതര ക്രിമിനൽ കേസുകളുള്ളതായി റിപ്പോർട്ട്. സ്ഥാനാർത്ഥികളിൽ 31 ശതമാനം പേർ കോടിപതികളാണ് എന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ടിൽ പറയുന്നു. 1643 സ്ഥാനാർത്ഥികൾക്കെതിരെയാണ് ക്രിമിനൽ കേസുകളുള്ളത്. ഇതിൽ 1191 പേർക്കെതിരെയുള്ളത് രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കുന്ന ഗുരുതര ക്രിമിനൽ കേസുകളാണ്.

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 8360 സ്ഥാനാർത്ഥികളിൽ 8337 പേരുടെ വിവരങ്ങൾ പരിശോധിച്ചാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമമായ ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട്.

ഈ തെരഞ്ഞെടുപ്പിലെ 40 സ്ഥാനാർത്ഥികൾക്കെതിരെ കൊലപാതക കേസും 173 പേർക്കെതിരെ കൊലപാതകശ്രമ കേസുകളും 197 പേർക്കെതിരെ സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളും 16 പേർക്കെതിരെ ബലാൽസംഗ കേസുകളുമുണ്ട്.

2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ 7928 സ്ഥാനാർത്ഥികളിൽ 1070 പേരാണ് ഗുരുതര ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിലുണ്ടായിരുന്നത്. 2014ൽ ഇത് 8205 സ്ഥാനാർത്ഥികളിൽ 908 പേരും 2009ൽ 7810ൽ 608 പേരുമായിരുന്നു.

ഇത്തവണ ആകെ സ്ഥാനാർത്ഥികളുടെ 31 ശതമാനം, അഥവാ 2572 പേരാണ് കോടിപതികളായ സ്ഥാനാർത്ഥികൾ. 2019ൽ കോടിപതികളായ സ്ഥാനാർത്ഥികളുടെ എണ്ണം 2297 ഉം, 2014ൽ 2217 ഉം 2009ൽ 1249 ഉം ആയിരുന്നു. ഇക്കുറി ബിജെപിയുടെ 403 സ്ഥാനാർത്ഥികൾ കോടിപതികളാണ്. കോൺഗ്രസിന് 292 കോടിപതികളായ സ്ഥാനാർത്ഥികൾ ലോക്സഭ തെരഞ്ഞെടുപ്പ് 2024ലുണ്ട്. ഇത്തവണ ആകെ സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി 6.23 കോടി രൂപയാണെങ്കിൽ 2019ൽ ഇത് 4.14 കോടിയായിരുന്നു.