ന്യൂഡൽഹി: ഡൽഹി- സാൻഫ്രാൻസിസ്‌കോ വിമാനം ഇരുപത് മണിക്കൂറിലേറെ സമയം വൈകിയതിനെ തുടർന്ന് യാത്രക്കാർ ദുരിതം നേരിട്ട സംഭവത്തിൽ എയർ ഇന്ത്യക്ക് കേന്ദ്രവ്യോമയാന വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. യാത്രക്കാരുടെ ദുരിതം കുറയ്ക്കാൻ ആവശ്യമായ നടപടികൾ എന്തുകൊണ്ട് സ്വീകരിച്ചില്ലെന്ന് വിശദീകരിക്കാൻ എയർഇന്ത്യ ആവശ്യപ്പെട്ടു.

ഡൽഹിയിൽ 50 ഡിഗ്രിക്കടുത്ത് താപനില രേഖപ്പെടുത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. മറുപടി നൽകാൻ മൂന്നുദിവസമാണ് അനുവദിച്ചിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ വിമാനംവൈകിയെന്നായിരുന്നു എയർ ഇന്ത്യ അറിയിച്ചത്. പ്രശ്നം പരിഹരിച്ചപ്പോൾ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പ്രതിസന്ധിയുമുണ്ടായെന്നും എയർ ഇന്ത്യ വിശദീകരിച്ചിരുന്നു.

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് വ്യാഴാഴ്ച പുറപ്പെടേണ്ടിയിരുന്ന എ.ഐ. 183 വിമാനമാണ് വൈകിയത്. യാത്രക്കാർ കയറിയ ശേഷം വിമാനം പുറപ്പെടാൻ വൈകുകയായിരുന്നു. കാത്തിരുന്ന യാത്രക്കാരിൽ പലരും കുഴഞ്ഞുവീണു.

വിമാനത്തിനുള്ളിൽ എ.സി പ്രവർത്തിക്കാതായതോടെയാണ് യാത്രക്കാരിൽ പലരും കുഴഞ്ഞു വീണത്. തുടർന്ന് വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തേക്കിറക്കി. വ്യാഴാഴ്‌ച്ച അർധരാത്രിയോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. രാവിലെ എട്ടുമണിക്ക് വിമാനത്താവളത്തിൽ തിരിച്ചെത്തണമെന്നാണ് യാത്രക്കാരോട് നിർദേശിച്ചത്. എന്നാൽ രാവിലെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരോട് തിരിച്ച് ഹോട്ടലിലേയ്ക്കുതന്നെ മടങ്ങാൻ അധികൃതർ നിർദേശിക്കുകയായിരുന്നു.