ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു സീറ്റിൽ വിജയിക്കാനായപ്പോൾ തമിഴ്‌നാട്ടിൽ ഒരു സീറ്റ് പോലും ബിജെപിക്ക് നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ സംസ്ഥാനത്ത് നേരിട്ടത് ബിജെപിയുടെ പരാജയമായി കാണുന്നില്ലെന്നും ഇപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചെന്നും സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രധാന ലക്ഷ്യം. ഒഡിഷയിൽ നേടിയ ജയം തമിഴ്‌നാട്ടിലും ബിജെപി ആവർത്തിക്കുമെന്നും കെ.അണ്ണാമലൈ ബുധനാഴ്ച പ്രതികരിച്ചു.

തമിഴ്‌നാട് ഭരിച്ച പാർട്ടികൾക്ക് പോലും തെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് നഷ്ടമായിട്ടുണ്ട്. 2026ൽ ബിജെപി മുന്നണി തമിഴ്‌നാട്ടിൽ അധികാരത്തിലെത്തും. കൊറോണയ്ക്ക് ശേഷം ലോകത്ത് ഒരു പാർട്ടിയും അധികാരം നിലനിർത്തിയിട്ടില്ല. ബിജെപിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ അച്ഛൻ കരുണാനിധി ആയിരുന്നെങ്കിൽ ഞാനും ജയിച്ചേനെ.
എന്റെ അച്ഛൻ ഒരു സാധാരണ കർഷകനാണ്. സമയമെടുത്ത് കാര്യങ്ങൾ ചെയ്യണമെന്നാണ് അച്ഛൻ പഠിപ്പിച്ചത്' - കെ അണ്ണാമലൈ പ്രതികരിച്ചു.