ലഖ്‌നോ: തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത ഒരു ലക്ഷം രൂപ വാങ്ങാൻ കോൺഗ്രസ് ഓഫീസിലെത്തി സ്ത്രീകൾ. ഉത്തർ പ്രദേശിലെ ലഖ്‌നോവിലെ കോൺഗ്രസ് ഓഫീസിന് പുറത്താണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലഭിച്ച 'ഗ്യാരണ്ടി കാർഡു'മായി സ്ത്രീകൾ എത്തിയത്.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഉത്തർ പ്രദേശിൽ കോൺഗ്രസിന്റെ നേതൃത്വത്തിലെ ഇന്ത്യാ മുന്നണി 43 സീറ്റുകൾ നേടി നേട്ടമുണ്ടാക്കി. ഇതോടെ, തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിറ്റേ ദിവസം സ്ത്രീകൾ കോൺഗ്രസ് ഓഫീസിലേക്ക് എത്തുകയായിരുന്നു.

കോൺഗ്രസ് നൽകിയ ഫോം ആണെന്ന് അവകാശപ്പെട്ട 'ഗ്യാരണ്ടി കാർഡു'മായാണ് പലരും എത്തിയത്. ഒരു ലക്ഷം രൂപയും തൊഴിലുമായിരുന്നു വാഗ്ദാനം. ഓഫീസിന് പുറത്ത് കാത്തിരിക്കുകയാണെന്നും ഫോമിൽ ബൂത്ത് നമ്പർ രേഖപ്പെടുത്തണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഫോം ആരെങ്കിലും സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും സ്ത്രീകൾ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്ക് ഫോം ലഭിച്ചില്ലെന്ന പരാതിയുമായും ചിലർ എത്തി.

അതേസമയം, ബംഗളൂരുവിലും സമാന സംഭവം ഉണ്ടായതായി റിപ്പോർട്ടുണ്ട്. കോൺഗ്രസ് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ലഭിക്കാൻ പോസ്റ്റ് ഓപീസിൽ അക്കൗണ്ട് തുറക്കാനാണ് വന്നതെന്ന് പറഞ്ഞ് ബംഗളൂരുവിലെ രാജ്ഭവൻ റോഡിലെ ജനറൽ പോസ്റ്റ് ഓഫീസിന് പുറത്ത് നിരവധി സ്ത്രീകളാണ് എത്തിയത്.