ബെംഗളൂരു: വാത്മീകി കോർപ്പറേഷൻ അഴിമതി കേസിൽ കർണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. രാജിക്കത്ത് ബി നാഗേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറി. അതേസമയം, ഹൈക്കമാന്റുമായി ആലോചിച്ച് രാജിയിൽ തീരുമാനമെടുക്കുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.

വിഷയത്തിൽ ബിജെപി ഇന്ന് നിയമസഭയ്ക്കു പുറത്ത് പ്രതിഷേധിച്ചിരുന്നു. ഗോത്രവികസനത്തിനായി രൂപീകരിച്ച കോർപറേഷന് കീഴിൽ ഉള്ള 187 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തി മാറ്റി എന്നതാണ് കേസ്.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നേരിട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. ആരോപണങ്ങൾ മന്ത്രി നിഷേധിച്ചിട്ടുണ്ടെന്നും സർക്കാരിനെ സമ്മർദ്ദത്തിലാക്കാതിരിക്കാനാണ് രാജിയെന്നും അവസാന തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നും ഡി.കെ.ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോർപറേഷന്റെ അക്കൗണ്ട്‌സ് സൂപ്രണ്ട് ചന്ദ്രശേഖറിനെ മരിച്ച നിലയിൽ മെയ് 26-ന് കണ്ടെത്തിയിരുന്നു. തിരിമറി നടന്നത് മന്ത്രി കൂടി അറിഞ്ഞാണെന്ന് ഉദ്യോഗസ്ഥൻ ആത്മഹത്യ കുറിപ്പും എഴുതി വച്ചിരുന്നു. കേസിൽ കോർപ്പറേഷന്റെ എംഡി ജെജി പത്മനാഭയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.

ആത്മഹത്യക്കുറിപ്പിൽ, ഗോത്ര വികസന വകുപ്പിന്റെ ക്ഷേമപദ്ധതിക്കായുള്ള 187 കോടി രൂപയിൽ 90 കോടി രൂപ ചില ഐടി കമ്പനികളുടെയും ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സഹകരണ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്ക് അനധികൃതമായി മാറ്റിയതായി പറയുന്നുണ്ട്. മന്ത്രിയുടെയും ചില ഉദ്യോഗസ്ഥരുടെയും പേരുകളും പറയുന്നുണ്ട്.