ന്യൂഡൽഹി: ചണ്ഡിഗഡ് വിമാനത്താവളത്തിൽ നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സംഭവത്തിൽ ആരോപണവിധേയയായ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്‌റംഗ് പൂനിയ. കങ്കണ വനിതാ കർഷകരെ അപമാനിച്ചപ്പോൾ, ഇപ്പോൾ മര്യാദ പഠിപ്പിക്കാൻ വരുന്നവർ എവിടെ ആയിരുന്നുവെന്ന് ബജ്‌റംഗ് പൂനിയ ചോദിക്കുന്നു.

ഇപ്പോൾ കർഷകയുടെ മകൾ കങ്കണയുടെ കവിൾ ചുവപ്പിച്ചപ്പോൾ മര്യാദ പഠിപ്പിക്കാൻ വരുന്നു. കർഷകരെ അടിച്ചമർത്തുന്ന സർക്കാർ ഇതിൽ നിന്നും പാഠം പഠിക്കണമെന്നും ബജ്‌റംഗ് പൂനിയ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. കർഷക സമരത്തെക്കുറിച്ചുള്ള കങ്കണ റണാവത്തിന്റെ പഴയ പരാമർശമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് ചണ്ഡിഗഡ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ പറഞ്ഞിരുന്നു.

ചണ്ഡിഗഡ് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ ഇന്നലെ ഉച്ചയ്ക്ക് 3.30 നാണ് സംഭവം നടന്നത്. സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ മർദ്ദിച്ചെന്ന പരാതിയുമായി കങ്കണ സോഷ്യൽ മീഡയയിലൂടെയാണ് രംഗത്തെത്തിയത്. സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ മുഖത്തടിച്ചെന്ന കങ്കണ റണാവത്തിന്റെ പരാതിയിൽ കുൽവീന്ദർ കൗറിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

ആരോപണമുയർന്ന് മൂന്ന് മണിക്കൂറിനുള്ളിലാണ് നടപടി ഉണ്ടായത്. ഡൽഹി സിഐഎസ്എഫ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നാണ് വനിതാ കോൺസ്റ്റബിളിനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സിഐഎസ്എഫ് അറിയിച്ചു.

കർഷകർ 100 രൂപയ്ക്കാണ് അവിടെ ഇരിക്കുന്നതെന്ന് അവർ പറഞ്ഞു. അവർ ഇങ്ങനെ പറയുമ്പോൾ തന്റെ അമ്മ അവിടെ ഇരുന്നു പ്രതിഷേധിക്കുകയായിരുന്നുവെന്ന് കുൽവീന്ദർ പറഞ്ഞു. ഹിമാചൽ പ്രദേശിലെ മാണ്ഡി സീറ്റിൽ വിജയിച്ച് ഡൽഹിയിലേക്ക് പോകുന്ന കങ്കണ റണാവത്തിനെതിരെ, കർഷകരെ അനാദരിച്ചതിലാണ് താൻ പ്രതികരിച്ചതെന്ന് കുൽവീന്ദർ പറഞ്ഞു.

സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു. കുൽവീന്ദർ കൗറിനും കുടുംബത്തോടും ഒപ്പം നിൽക്കുന്നുവെന്നും എന്ന് പഞ്ചാബിൽ സമരം ചെയ്യുന്ന കർഷക നേതാക്കൾ വ്യക്തമാക്കി. കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അകാലിദൾ രംഗത്തെത്തി.

പഞ്ചാബികളെ തീവ്രവാദികളായി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു.പഞ്ചാബികൾ ഏറ്റവും രാജ്യ സ്‌നേഹമുള്ളവരാണ്. കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ച് നൽകിയ വാ?ഗ്ദാനങ്ങൾ പാലിക്കണമെന്നും മുൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.