ചെന്നൈ: ചണ്ഡിഗഡ് വിമാനത്താവളത്തിൽവച്ച് നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റനൗട്ടിന്റെ മുഖത്തടിച്ച സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനു സ്വർണമോതിരം നൽകുമെന്നു തന്തൈ പെരിയോർ ദ്രാവിഡ കഴകം (ടിപിഡികെ). കർഷകർക്കായി നിലയുറപ്പിച്ച കുൽവിന്ദർ കൗറിന് എട്ട് ഗ്രാമിന്റെ സ്വർണമോതിരം നൽകാനാണ് ആലോചിക്കുന്നതെന്ന് ജനറൽ സെക്രട്ടറി രാമകൃഷ്ണൻ പറഞ്ഞു.

കുൽവിന്ദർ കൗറിന്റെ വീട്ടിലെ വിലാസത്തിലേക്ക് മോതിരം കുറിയർവഴി അയയ്ക്കാനാണ് തീരുമാനമെന്നും സാധിച്ചില്ലെങ്കിൽ ആളിനെ അയച്ച് മോതിരം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കുൽവിന്ദർ കൗറിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

വിമാനത്താവളത്തിന്റെ സുരക്ഷാച്ചുമതലയുള്ള സിഐഎസ്എഫും അന്വേഷണം പ്രഖ്യാപിച്ചു. തന്റെ അമ്മയും പങ്കെടുത്ത കർഷകസമരത്തെ കങ്കണ അധിക്ഷേപിച്ചതിലുള്ള രോഷമാണു പ്രകടിപ്പിച്ചതെന്നു കോൺസ്റ്റബിൾ പറയുന്ന വിഡിയോ പ്രചരിച്ചിരുന്നു. ഹിമാചലിലെ മണ്ഡിയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട കങ്കണ ഡൽഹിയിലേക്കു പോകാനാണു ചണ്ഡിഗഡ് വിമാനത്താവളത്തിലെത്തിയത്.