ന്യൂഡൽഹി: വാരാണസി ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നെങ്കിൽ നരേന്ദ്ര മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടിനു തോൽക്കുമായിരുന്നെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൂന്നു ലക്ഷത്തിലധികം വോട്ടിന് ജയിച്ച റായ്ബറേലി മണ്ഡലം സന്ദർശിക്കുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

'അഹങ്കാരം കൊണ്ടല്ല ഞാൻ ഇതു പറയുന്നത്. മോദിയുടെ രാഷ്ട്രീയത്തിൽ സന്തുഷ്ടരല്ലെന്ന് ജനങ്ങൾ സന്ദേശം നൽകിയ സാഹചര്യത്തിലാണ് ഇതു പറയുന്നത്. വെറുപ്പിനും അക്രമത്തിനുമെതിരെ നിലകൊള്ളുന്നു എന്ന സന്ദേശമാണ് ജനം നൽകിയത്' രാഹുൽ പറഞ്ഞു.

ഉത്തർപ്രദേശിൽ 2014 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. വാരാണസിയിൽ കോൺഗ്രസിന്റെ അജയ് റായിക്കെതിരെ ആദ്യം പിന്നിൽ പോയ മോദി, പിന്നീട് 1.6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം റായ്ബറേലിയിൽ എത്തിയതായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു പ്രചാരണം. സോണിയ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് റായ്ബറേലിയിൽ രാഹുൽ മത്സരിക്കുകയായിരുന്നു. അമേഠിയിൽ കോൺഗ്രസ് നേതാവ് കെ.എൽ.ശർമ ബിജെപിയുടെ സ്മൃതി ഇറാനിയെ 1.6 ലക്ഷം വോട്ടിനു പരാജയപ്പെടുത്തി.

റായ്ബറേലിയിലെ രാഹുലിന്റെ വിജയം കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വനത്തിന്റെ ഫലമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. റായ്ബറേലിയിൽ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടിയാണ് വിജയം നേടിയതെന്ന് രാഹുലും കൂട്ടിച്ചേർത്തു.

ഇന്ത്യ സഖ്യം ഒന്നിച്ച് ഒറ്റക്കെട്ടായി പോരാടിയതിനാലാണ് രാജ്യത്ത് ഇത്രയും മികച്ച നേട്ടം കൈവരിക്കാനായത്. മോദിയും അമിത് ഷായും ഇന്ത്യയുടെ ഭരണഘടനയെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. അത് ജനം തിരിച്ചറിഞ്ഞത് വഴിത്തിരിവായി. ഉത്തർ പ്രദേശിലെ ജനങ്ങൾ അഹങ്കാരത്തിന്റെയും ഹിംസയുടെയും രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്തു.

പ്രചാരണവേളയിൽ സഹകരിച്ചതിന് സമാജ്വാദി പാർട്ടിക്കും രാഹുൽ നന്ദി പറഞ്ഞു. നേരത്തെയും സഖ്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നിസ്സഹകരണത്തിന്റെ പരാതി എപ്പോഴും ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ ഇന്ത്യ സഖ്യത്തിനായി രാജ്യത്തുടനീളമുള്ള എല്ലാ സഖ്യകക്ഷികളും സഹകരിച്ച്, ഒരുമിച്ച് പോരാടിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.