ന്യൂഡൽഹി: എൻഡിഎയിൽ മന്ത്രിസ്ഥാനം ലഭിച്ച ജെഡിഎസ് എൽഡിഎഫിലും തുടരുന്നതിൽ സി പിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. സിപിഎമ്മിന്റെ മതേതരത്വ നിലപാടിനെതിരെ പോലും ചോദ്യങ്ങളുയർത്തുന്നതാണ് ഇത്. ആർഎസ്‌പി പണ്ട് എൽഡിഎഫ് വിട്ടതും വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ ജനതാദൾ എൽഡിഎഫ് വിട്ടതുമായി അതേ സാഹചര്യമാണ് ഇന്ന് ആർജെഡിക്ക് ഉണ്ടായിരിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ആർജെഡി തിരിച്ചു വരാൻ തയ്യാറാണെങ്കിൽ യുഡിഎഫ് കൂടിയാലോചിച്ച് നിലപാട് സ്വീകരിക്കുമെന്നും എൻ കെ പ്രേമചന്ദ്രൻ ഡൽഹിയിൽ പറഞ്ഞു.

പിണറായി സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം കൂടിയാണ് കേരളത്തിൽ പ്രതിഫലിച്ചത്. കേരളത്തിലെ ബിജെപിയുടെ വളർച്ച ആശങ്ക ജനകമാണ്. കേരളത്തിന്റെ രാഷ്ടീയത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിൽ കോൺഗ്രസ് നിലപാട് പറയും. ജോസ് കെ മാണിക്ക് സീറ്റ് കൊടുത്തിട്ട് ശ്രേയാംസ് കുമാറിന് കൊടുക്കാത്തത് ശരിയല്ല. സോഷ്യലിസ്റ്റ് ആശയം പിന്തുടർന്ന് വന്ന വീരേന്ദ്ര കുമാറിന്റെ പാർട്ടിക്ക് സീറ്റ് നൽകുന്നില്ല. എന്നാൽ, കേന്ദ്രത്തിൽ എൻഡിഎയിലുള്ള ഒരു പാർട്ടിയുടെ കേരള ഘടകം മന്ത്രിസഭയിൽ തുടരുകയാണെന്നും എൻകെ പ്രേമചന്ദ്രൻ ആരോപിച്ചു.

ഇന്ത്യ സഖ്യം പൊതുവിലും രാഹുൽ ഗാന്ധിയും സംഘവും പ്രത്യേകിച്ചും നല്ല പ്രകടനം നടത്തിയെന്നും ഇതേ കെട്ടുറപ്പോടെ പോയാൽ ഇന്ത്യ സഖ്യ സർക്കാർ രൂപീകരിക്കാൻ വൈകാതെ കഴിയുമെന്നും ആർഎസ് പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ ആർഎസ്‌പി കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പറഞ്ഞു., എൻഡിഎ സർക്കാർ ജനാധിപത്യപരമായി പെരുമാറണമെന്നും ഓഹരി കുംഭകോണത്തിൽ ജെപിസി അന്വേഷണം നടത്തണമെന്നും ഭട്ടാചാര്യ ആവശ്യപ്പെട്ടു.