- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് തീപിടിത്തം: വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക്
ന്യൂഡൽഹി: കുവൈത്തിലെ മംഗഫിൽ ഫ്‌ളാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് തന്റെ മനസ്സെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരുക്കേറ്റവരുടെ ആരോഗ്യം എത്രയും വേഗം മെച്ചപ്പെടുന്നതിനായി താൻ പ്രാർത്ഥിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സാഹചര്യങ്ങൾ കുവൈത്തിലെ ഇന്ത്യൻ എംബസി നിരീക്ഷിച്ച് വരികയാണെന്നും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നതായും പ്രധാനമന്ത്രി എക്‌സിൽ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിലേക്ക് പുറപ്പെട്ടു. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെത്തി കേന്ദ്ര സഹമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിൽ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് 45 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളതെന്നും കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.
തീപിടിത്തത്തിൽ 40 ലേറെ പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായുമുള്ള വാർത്തകൾ ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപകടത്തിൽ മരണമടഞ്ഞവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് വിവരം. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തീപിടിത്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്ത്യൻ എംബസിക്ക് ആവശ്യമായ നിർദേശങ്ങൾ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് മുഖ്യമന്ത്രി കത്തയച്ചു.
സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരളത്തെ ആകെ കരയിക്കുന്ന ദുരന്തമാണ് ഉണ്ടായത്. കുവൈത്തിലെ മലയാളി സംഘടനകളുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപനത്തിൽ മരണപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു. മരണപ്പെട്ടവരുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും വി.ഡി. സതീശൻ പറഞ്ഞു.