ന്യൂഡൽഹി: രാജ്യദ്രോഹ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന അനുമതി നൽകി. 2010ൽ നടന്ന പരിപാടിക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്. 2010 ഒക്ടോബർ 21ന് ഡൽഹിയിൽ കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സ് എന്ന സംഘടന നടത്തിയ പരിപാടിക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്നാണ് പരാതി.

കശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ മുൻ പ്രഫസർ ഡോ. ശൈഖ് ഷൗഖത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതിയുണ്ട്. വിദ്വേഷപ്രസംഗം സംബന്ധിച്ച കേസുകളിൽ പ്രാഥമിക അന്വേഷണത്തിനു ശേഷമുള്ള നടപടികൾക്ക് സർക്കാരിന്റെ അനുമതി വേണം. അതനുസരിച്ചാണ് ഡൽഹി പൊലീസ് ലെഫ്റ്റനന്റ് ഗവർണറുടെ അനുമതി വാങ്ങിയത്.

പരാമർശത്തിനെതിരെ കശ്മീരിൽ നിന്നുള്ള സാമൂഹികപ്രവർത്തകൻ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് 2010 നവംബറിൽ ഡൽഹി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടർന്നു നൽകിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് റോയിക്കെതിരെ ഇപ്പോൾ നടപടി. ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന് എതിരെയും യുഎപിഎ സെക്ഷൻ 45(1) പ്രകാരം കേസെടുക്കാൻ വി.കെ.സക്സേന അനുമതി നൽകുകയായിരുന്നു.

2010 ഒക്ടോബറിൽ കശീമിരിലെ ആക്ടിവിസ്റ്റ് സുശീൽ ശർമ പണ്ഡിറ്റ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2023 ഒക്ടോബറിൽ ഇവർക്കെതിരെ ഐ.പി.സി 153എ, 153ബി, 505 വകുപ്പുകൾ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്റ്റനന്റ് ഗവർണർ അനുമതി നൽകിയിരുന്നു. ഈ കേസിൽ ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി, ഡൽഹി സർവകലാശാല മുൻ പ്രഫസർ സയ്യിദ് അബ്ദുൽ റഹ്‌മാൻ ഗീലാനി എന്നിവരെയും പ്രതി ചേർത്തിട്ടുണ്ടെങ്കിലും, ഇവർ നേരത്തേ മരണപ്പെട്ടിരുന്നു. ഇതിൽ ഗീലാനി പ്രസ്തുത സമ്മേളനത്തിന്റെ അവതാരകനും പാർലമെന്റ് ആക്രമണക്കേസിലെ പ്രധാന പ്രതിയുമായിരുന്നു.

അരുന്ധതി റോയിയും ഗീലാനിയും കശ്മീർ ഒരിക്കലും ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യൻ സായുധസേന ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയതാണെന്നും പ്രചരിപ്പിച്ചു, ഇന്ത്യയിൽനിന്നും കശ്മീരിന്റെ മോചനം സാധ്യമാകാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം ചെയ്തു തുടങ്ങിയവയാണ് സുശീൽ പണ്ഡിറ്റ് ഉന്നയിച്ച പ്രധാന ആരോപണങ്ങൾ.

2010 ഒക്ടോബർ 21ന് 'ആസാദി-ദെ ഒൺലി വേ' എന്ന തലക്കെട്ടിൽ കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് പരാതി. അന്തരിച്ച ഹുർറിയ്യത്ത് കോൺഫറൻസ് നേതാവ് സയ്യിദ് അലിഷാ ഗീലാനി, എസ്.എ.ആർ ഗീലാനി, വരവറാവു എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. മോദിസർക്കാരിന്റെ കടുത്ത വിമർശകയാണ് അരുന്ധതി റോയി.