കശ്മീർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോൺ ദൃശ്യങ്ങളിലൂടെയാണു മരണം സ്ഥിരീകരിച്ചത്. നോർത്ത് കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ അറഗാമിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നത്. ഇവിടെ രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിരുന്നു.

ഏറ്റുമുട്ടലുകൾ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും പ്രതിരോധം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉന്നതതല യോഗം ചേർന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ ജില്ലകളിലായി നടന്ന 4 ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടിരുന്നു.