ന്യൂഡൽഹി: മണിപ്പൂരിൽ നിയമം അനുസരിച്ചുള്ള നടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കുക്കികളുമായും മെയ്‌തേയികളുമായും ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കൂടുതൽ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ആഭ്യന്തരമന്ത്രാലയമാണ് യോഗത്തിന്റെ തീരുമാനങ്ങൾ അറിയിച്ചത്.

ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, രഹസ്യാന്വേഷണ വിഭാഗം മേധാവി തപൻ ദേക്ക, സൈനിക മേധാവി ജനറൽ മനോജ് പാണ്ഡ്യേ, സുരക്ഷാഉപദേഷ്ടാവ് കുൽദീപ് സിങ്, മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷി, ഡി.ജി.പി രാജീവ് സിങ്, അസം റൈഫിൾസ് മേധാവി ചന്ദ്രൻ നായർ എന്നിവരാണ് ഇന്ന് അമിത് ഷാ വിളിച്ച മണിപ്പൂർ സമാധാന യോഗത്തിൽ പങ്കെടുത്തത്.

റിലീഫ് ക്യാമ്പുകളിലെ സൗകര്യങ്ങളും അമിത് ഷാ വിലയിരുത്തി. ആവശ്യത്തിന് ഭക്ഷണവും വള്ളവും ക്യാമ്പുകളിൽ ലഭിക്കുന്നുണ്ടോയെന്നും അവശ്യ സൗകര്യങ്ങൾ ഉണ്ടോയെന്നും അദ്ദേഹം പരിശോധിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മണിപ്പൂർ ഗവർണറെ വിളിച്ചുവരുത്തി സംസ്ഥാനത്തെ സ്ഥിതിയെ കുറിച്ച് അമിത് ഷാ ചോദിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യോഗം വിളിച്ചത്.

ഒരു വർഷത്തോളമായി സംഘർഷഭരിതമാണ് മണിപ്പൂർ. മെയ് മൂന്നിന് മണിപ്പൂരിൽ കുക്കികളും മെയ്‌തേയി വിഭാഗവും തമ്മിൽ തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 225 പേർ മരിച്ചിരുന്നു. 50,000ത്തോളം പേർ വീടുവിട്ട് അഭയാർഥി ക്യാമ്പുകളിൽ പോകാൻ നിർബന്ധിതരായി.

ആഴ്ചകൾക്ക് മുമ്പ് മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായിരുന്നു. മോറേയിലെ സ്‌കൂളിൽ ഒരാളുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിനെ തുടർന്നായിരുന്നു സംഘർഷമുണ്ടായത്. മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ആവശ്യപ്പെട്ടിരുന്നു.

മണിപ്പൂർ ഒരു വർഷത്തിലേറെയായി സമാധാനത്തിനായി കാത്തിരിക്കുകയാണെന്നും വിഷയത്തിന് പ്രാധാന്യം നൽകണമെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു. മോഹൻ ഭാഗവതിന്റെ പ്രസ്താവന വലിയ ചർച്ചകൾക്കും ഇടവെച്ചിരുന്നു.