ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ചോർച്ച ഉണ്ടെന്ന സംശയം തള്ളി ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര. രാമക്ഷേത്രത്തിന്റെ രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇലക്ട്രിക് ജോലികളാണ് നിലവിൽ നടക്കുന്നത്. ഇലക്ട്രിക് വയർ വലിക്കാനായി ഘടിപ്പിച്ചിരിക്കുന്ന പൈപ്പിൽ നിന്ന് താഴത്തെ നിലയിലേക്ക് വെള്ളം ഇറ്റുവീഴുന്നതെന്നും അല്ലാതെ ചോർച്ചയല്ലെന്നും മിശ്ര വ്യക്തമാക്കി. രണ്ടാം നിലയുടെ നിർമ്മാണം പൂർണമാകുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിലെ ശ്രീകോവിലിൽ ചോർച്ചയുണ്ടെന്ന് മുഖ്യ പുരോഹിതൻ സംശയം ഉന്നയിച്ചത്. ശ്രീകോവിലിലും പുരോഹിതർ ഇരിക്കുന്നയിടത്തും വിഐപി ദർശനത്തിന് അനുവദിച്ചിരിക്കുന്ന സ്ഥലത്തും ചോർച്ച ഉണ്ടെന്നായിരുന്നു സംശയം. തുടർന്ന് താത്കാലിക സൗകര്യങ്ങൾ സജ്ജമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മിശ്ര ക്ഷേത്ര സമുച്ചയം വിലയിരുത്തി ചോർച്ചയല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.