ചെന്നൈ: തമിഴ്‌നാട്ടില്‍ മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 23 കാരിയായ അമ്മയേയും കൂട്ട് നിന്ന സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്തത് നാട്ടുകാരുടെ ഇടപെടലില്‍. നാല് വയസുള്ള മകള്‍ പൂവരശിയെയാണ് അമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. നാമക്കല്‍ ജില്ലയില്‍ സെന്തമംഗലത്തിന് അടുത്തുള്ള ഗാന്ധിപുരം സ്വദേശിനിയായ സ്നേഹയാണ് കൊടും ക്രൂരത കാട്ടിയത്. സ്‌നേഹയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു സ്‌നേഹ. കാമുകൊപ്പം ജീവിക്കാനായിരുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയത്.

ഭര്‍ത്താവ് മുത്തയ്യയ്ക്കും മകള്‍ പൂവരശിക്കും ഒപ്പം ചെന്നൈയിലായിരുന്നു സ്നേഹ താമസിച്ചിരുന്നത്. ചെന്നൈയില്‍ ജോലി ചെയ്യുന്ന ശരത് (21) എന്നയാളുമായി സ്‌നേഹയ്ക്ക് ഏറെനാളായി വിവാഹേതര ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ശരത്തും ചെന്നൈ സ്വദേശിയയാണ്. അടുത്തിടെ സ്‌നേഹയും ശരത്തും സേന്തമംഗലത്തേക്ക് ഒളിച്ചോടിയെങ്കിലും ഇവരുടെ ബന്ധം മാതാപിതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് അമ്മാവന്റെ വീട്ടിലേക്ക് താമസം മാറി. കുഞ്ഞുള്ളതിനാലായിരുന്നു മാതാപിതാക്കള്‍ ഇവരുടെ ബന്ധം അനുവദിക്കാതിരുന്നത്.

ഇതോടെ മകള്‍ കൂടെയുണ്ടെങ്കില്‍ കാമുകൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലെത്തി സ്‌നേഹ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് സഹോദരി കോകിലയുടെ സഹായത്തോടെ പ്രതി മകളെ അമ്മാവന്റെ പറമ്പിലെ കൃഷിക്കായി ഉപയോഗിക്കുന്ന കിണറ്റില്‍ എറിയുകയായിരുന്നു. ശബ്ദം കേട്ട് സ്ഥലതെത്തിയ നാട്ടുകാരാണ് കിണറ്റിനുള്ളില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സ്ഥലത്തെത്തിയ പൊലീസ് സ്‌നേഹയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കൂട്ടു നിന്നതിന് സ്‌നേഹയുടെ സഹോദരി കോകിലയേയും അറസ്റ്റ് ചെയ്തു.