മുംബൈ : മഹാരാഷ്ട്രയെ 'രക്ഷിക്കാനായി' സഖ്യകക്ഷികളായ കോണ്‍ഗ്രസോ എന്‍സിപി പവാര്‍ വിഭാഗമോ പ്രഖ്യാപിക്കുന്ന ഏത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കുമെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ഹരിയാനയില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായ ഫലം വന്നതിനു പിന്നാലെയാണ് ഉദ്ധവിന്റെ പ്രസ്താവന. മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായാലും താന്‍ പിന്തുണയ്ക്കുമെന്നു പറയുന്ന ഉദ്ധവ്, സഖ്യകക്ഷികള്‍ തന്റെ പേര് ആ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടണമെന്ന് ആഗ്രഹിക്കുന്നതായും സൂചനകളുണ്ട്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം തിരഞ്ഞെടുപ്പിനെ നേരിടണമെന്നും ആ സ്ഥാനത്തേക്കു സഖ്യകക്ഷികള്‍ നിശ്ചയിക്കുന്നയാളെ താന്‍ അംഗീകരിക്കുമെന്നും ഉദ്ധവ് താക്കറെ നേരത്തേയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഫലം വന്നശേഷം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയാണ് തങ്ങളുടെ രീതിയെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും പവാര്‍ വിഭാഗം എന്‍സിപിയും ആ നിര്‍ദേശം തള്ളുകയായിരുന്നു. ഇത് മഹാരാഷ്ട്രയിലെ പ്രതിപക്ഷ മുന്നണിയില്‍ പ്രശ്‌നമുണ്ടാക്കുമെന്ന വിലയിരുത്തല്‍ സജീവമാണ്. അതിനിടെ ശിവസേനയിലെ ഉദ്ധവ് വിഭാഗത്തേയും ബിജെപിയുമായി അടുപ്പിക്കാന്‍ ആര്‍ എസ് എസ് അണിയറയില്‍ നീക്കം സജീവമാക്കിയിട്ടുണ്ട്.